print edition 2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി
രാജ്യത്ത് 2027ൽ സെൻസസ് സംഘടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസാണിത്. 2011 ലായിരുന്നു അവസാന സെൻസസ്. 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് പേര് പറഞ്ഞ് മോദി സർക്കാർ അനിശ്‌ചിതമായി നീട്ടുകയായിരുന്നു. സെൻസസിന് പിന്നാലെ മണ്ഡല പുനനിർണയത്തിലേക്ക് കൂടി കടക്കാനാണ് നീക്കം. 11718.24 കോടി രൂപ സെൻസസിനായി അനുവദിച്ചു.
രണ്ട് ഘട്ടമായുള്ള സെൻസസിൽ 2026 ഏപ്രിൽ– സെപ്‌തംബർ കാലയളവിൽ വീടുകളുടെ പട്ടിക തയാറാക്കലും കണക്കെടുപ്പുമാണ്. രണ്ടാം ഘട്ടമായി 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ജമ്മുകശ്‌മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴുന്ന മേഖലകളിലും സെന്‍സസ് 2026 സെപ്‌തംബറിലാണ്.വിവരശേഖരണത്തിന് ആദ്യമായി മൊബൈൽ ആപ്പ് ഉപയോഗിക്കുമെന്ന പ്രത്യേകതയുണ്ട്. സെൻസസില്‍ 30 ലക്ഷം ഫീൽഡ് ഉദ്യോഗസ്ഥരാണ് പങ്കാളികളാവുക. വിവരശേഖരണത്തിന് പോകേണ്ട ഉദ്യോഗസ്ഥരെയും മറ്റ് ഉപജില്ലാ, ജില്ലാ, സംസ്ഥാനതല ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരുകളാണ് നിയമിക്കുക.










0 comments