സിബിഎസ്‌ഇ പുനർമൂല്യനിർണയം
print edition അനിശ്ചിതത്വം തുടരുന്നു; വഴിമുട്ടി വിദ്യാർഥികൾ

ന്യൂഡൽഹി : സിബിഎസ്‌ഇ പുനർമൂല്യനിർണയ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ്‌സൈറ്റിലെ സാങ്കേതിക തടസ്സം പൂർണമായി പരിഹരിക്കാതെ കേന്ദ്ര സർക്കാർ. ചൊവ്വാഴ്‌ച തുറന്ന സെെറ്റിൽ ബുധനാഴ്‌ചയും നിരവധി വിദ്യാർഥികൾക്ക് അപേക്ഷിക്കാനായില്ല. ആദ്യദിവസവും സമാനപ്രശ്‌നങ്ങൾ വിദ്യാർഥികൾ സിബിഎസ്‌ഇയെ അറിയിച്ചിരുന്നു.
എന്നാൽ തടസ്സങ്ങൾ ഇല്ലാതാക്കാൻ കാര്യമായ ശ്രമമുണ്ടായില്ല. ഉന്നതപഠനത്തിന് അപേക്ഷിക്കുന്പോൾ പുനർമൂല്യനിർണയത്തിന് ശേഷം ലഭിച്ച മാർക്കുകൾ നൽകാനാകാത്ത സ്ഥിതിയാണ്. ശനിയാഴ്‌ചയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന ദിവസം. ഇതുകഴിഞ്ഞ് എപ്പോൾ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചിട്ടില്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾ അപേക്ഷിക്കുന്നതിനാൽ ഫലപ്രഖ്യാപനം നീളാനുള്ള സാധ്യതയേറെ. ബുധനാഴ്‌ച പകൽ 12 വരെ മാത്രം 43,980 വിദ്യാർഥികളാണ് അപേക്ഷ സമർപ്പിച്ചത്.
കേരളത്തിലുൾപ്പെടെ എൻജിനീയറിങ് പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസിലെ മാർക്ക് പരിഗണിക്കുമെന്നതിനാൽ പുനർമൂല്യനിർണയം നിർണായകം. ഓൺലൈൻ മാർക്കിങ് സംവിധാനത്തിലുണ്ടായ ക്രമക്കേട് മൂലം ഉയർന്ന മാർക്ക് നേടാൻ പലർക്കുമായിട്ടില്ല. വിജയശതമാനവും കുറഞ്ഞു. പല സർവകലാശാലകളിലും ബിരുദ, എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇത് കുറഞ്ഞ മാർക്കുമായി അഡ്‌മിഷന് അപേക്ഷിക്കുന്ന സിബിഎസ്‌ഇ വിദ്യാർഥികൾക്ക് തിരിച്ചടിയാണ്.
നീറ്റ് ചോദ്യചോർച്ച : കോട്ടയത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു
റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ തുടർപരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ കോട്ടയത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗണിൽ "കാദംബരി'യിൽ ഐജ ആർ മഹേഷി(19)നെയാണ് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വ ഉച്ചയോടെ ഫാനിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടത്. ഹോസ്റ്റൽ അധികൃതർ ഐജയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ കഴിയവെ ബുധനാഴ്‌ച ഉച്ചയോടെ മരിച്ചു. ചോദ്യപേപ്പർ ചോർച്ചയെതുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ ഐജ എഴുതിയിരുന്നു. 21ന് വീണ്ടും പരീക്ഷ നടക്കാനിരിക്കെ തുടർപരിശീലനത്തിനായി മെയ് 26നാണ് വീണ്ടും ഹോസ്റ്റലിലെത്തിയത്. കിടങ്ങൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെ ടുത്തു.









0 comments