ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് പുതിയ മാർക്കിങ് സമ്പ്രദായം; സുപ്രീംകോടതിയിൽ അറിയിച്ച് കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കിയ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി പുതിയ മാർക്കിങ് സമ്പ്രദായം ഏർപ്പെടുത്തി. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഏഴ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ജൂൺ 21-ന് പുറത്തിറക്കിയ ഈ പുതിയ ചട്ടം ബാധകമാകുന്നത്.
സ്കൂൾ അധിഷ്ഠിത മാർക്കുകളോ (ഇന്റേണൽ അസ്സെസ്സ്മെന്റ്) പ്രീ-ബോർഡ് പരീക്ഷാ ഫലങ്ങളോ ഇല്ലാത്ത പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് 40:60 എന്ന അനുപാതത്തിലാണ് മാർക്ക് നൽകുക. 40% പത്താം ക്ലാസ് തിയറി പരീക്ഷയിലെ മാർക്ക്, 60% പന്ത്രണ്ടാം ക്ലാസിൽ വിദ്യാർത്ഥി അവസാനമായി നടത്തിയ പരീക്ഷാ ശ്രമത്തിലെ മാർക്ക് എന്നീ രീതിയാണ് പുതിയ മാർക്കിങ് സമ്പ്രദായത്തിന് സിബിഎസ്ഇ അടിസ്ഥാനമാക്കുന്നത്.
സൗദി അറേബ്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി സമർപ്പിച്ച പരാതിയെത്തുടർന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. റെഗുലർ വിദ്യാർത്ഥികളുടെ ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടും പ്രൈവറ്റ് വിദ്യാർത്ഥികളെ ഒഴിവാക്കിയതിനെതിരെയായിരുന്നു പരാതി.
കേസ് പരിഗണിച്ചപ്പോൾ, പുതിയ ചട്ടപ്രകാരം പ്രസ്തുത വിദ്യാർത്ഥിയുടെ ഫലം ഇതിനകം കണക്കാക്കി നൽകിയതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മാർക്കിങ് സമ്പ്രദായത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് അടുത്ത സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ വീണ്ടും പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തുടർന്ന് കോടതി കേസ് തീർപ്പാക്കി. ആവശ്യമാണെങ്കിൽ വിദ്യാർത്ഥിക്ക് തുടർ നിയമനടപടികൾ സ്വീകരിക്കാമെന്നും സുപ്രീംകോടതി അനുമതി നൽകി.









0 comments