സിബിഎസ്ഇ മൂല്യനിർണയ വിവാദം: നാണക്കേട് മറയ്ക്കാൻ വീഴ്ച ഏറ്റെടുത്ത് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും തുടർച്ചയായുണ്ടാകുന്ന വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയ വിവാദങ്ങളിൽ മോദി സർക്കാരിന്റെ മുഖം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ ഈ നീക്കം.
എന്നാൽ, പരീക്ഷാ നടത്തിപ്പിൽ നിരന്തരം ഇത്ര വലിയ ക്രമക്കേടുകൾ ഉണ്ടായിട്ടും രാജി വെക്കാൻ മന്ത്രി തയ്യാറായിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പതിവ് പല്ലവി മാത്രമാണ് ധർമ്മേന്ദ്ര പ്രധാൻ ഇപ്പോഴും ആവർത്തിക്കുന്നത്.
സിബിഎസ്ഇ പരീക്ഷയിലെ ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയായ ‘ഓൺ സ്‌ക്രീൻ മാർക്കിംഗ്’ സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി പ്രതിരോധത്തിലായത്.
ഡിജിറ്റൽ സംവിധാനത്തിലെ പിഴവുകൾ കാരണം ഒട്ടനവധി വിദ്യാർത്ഥികളുടെ മാർക്കുകളിൽ വൻ അപാകതകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പുന:പരീക്ഷാ നടത്തിപ്പിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ഇത്തവണ പ്രതിരോധ സേനകളുടെ സഹായം തേടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ അതീവ സുരക്ഷിതമായി എത്തിക്കാനാണ് പദ്ധതി.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ പോസ്റ്റൽ സർവീസ് വഴിയായിരുന്നു ചോദ്യപേപ്പറുകൾ അയച്ചിരുന്നത്. എന്നാൽ രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർച്ചാ മാഫിയകൾ പിടിമുറുക്കിയ പശ്ചാത്തലത്തിലാണ് സൈന്യത്തെ കൂട്ടുപിടിച്ച് സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രം നിർബന്ധിതരായിരിക്കുന്നത്.










0 comments