print edition സിബിഎസ്‌ഇ പരീക്ഷയിൽ കൂട്ടക്കുഴപ്പം; ഉത്തരക്കടലാസുകൾ മാറി മൂല്യനിർണയം

ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലെ വീഴ്‌ചകൾ അതീവ ഗുരുതരം. ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ച വിദ്യാർഥിക്ക് കിട്ടിയത് മറ്റാരുടെയോ ഉത്തരക്കടലാസ്.
സിബിഎസ്‌ഇയുടെ ഓൺലൈൻ മാർക്കിങ് (ഒഎസ്‌എം) സംവിധാനം കൂട്ടക്കുഴപ്പമായെന്ന് ഇതിലൂടെ വ്യക്തമായെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. ഡൽഹി സ്വദേശിയായ വേദാന്ത് ശ്രീവാസ്‌തവയെന്ന വിദ്യാർഥിക്കാണ് മറ്റാരുടേയോ ഉത്തരക്കടലാസ് ലഭിച്ചത്.
എക്‌സ് അക്കൗണ്ടിലൂടെ വേദാന്ത് വിവരം പുറത്തുവിട്ടു. ഫിസിക്‌സിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്ന് പുനർമൂല്യനിർണയത്തിനായാണ് ഉത്തരക്കടലാസുകൾക്ക് അപേക്ഷിച്ചത്. ഇംഗ്ലീഷ്, കംപ‍്യൂട്ടർ സയൻസ് ഉത്തരക്കടലാസുകളിലെ കൈയക്ഷരത്തിന് വ്യത്യാസമില്ല.
സിബിഎസ്‌ഇയുടെ ഒഎസ്‌എം സംവിധാനത്തിലെ പിഴവാണിത്. എന്റെ യഥാർഥ ഉത്തരക്കടലാസ് പരിശോധിച്ചോ എന്നുപോലും അറിയില്ലെന്നും വേദാന്ത് എക്‌സിൽ കുറിച്ചു.
സഞ്ജന എന്ന വിദ്യാർഥിനിയുടെ കെമിസ്‌ട്രി ഉത്തരക്കടലാസാണ് മാറിയത്. കെമിസ്‌ട്രിയിൽ 70ൽ 11 മാർക്ക് മാത്രം കിട്ടിയതിനെത്തുടർന്നാണ് ഉത്തരക്കടലാസിന് അപേക്ഷിച്ചത്. പേജുകൾ ഭാഗികമായും പൂർണമായും മാറിയെന്ന് വെളിപ്പെടുത്തി നിരവധി വിദ്യാർഥികൾ രംഗത്തെത്തി.
അതേസമയം, ഉത്തരക്കടലാസുകൾ മാറിയ വിവരം പങ്കുവെച്ച സ്‌കൂൾ വിദ്യാർഥികളെ അധിക്ഷേപിച്ച് സംഘപരിവാറുകാർ രംഗത്തെത്തി. വിദ്യാർഥികളെ ദേശവിരുദ്ധരെന്നും പാകിസ്ഥാനികളെന്നുമാണ് ആക്ഷേപം. വേദാന്തിനും കുടുംബത്തിനും നേരെയും വ്യാപക അധിക്ഷേപവും നടക്കുന്നു.










0 comments