print edition പരീക്ഷ മൂല്യനിർണയത്തിലെ അപാകം: കുറ്റസമ്മതവുമായി സിബിഎസ്‌ഇ


സ്വന്തം ലേഖകൻ
Published on May 27, 2026, 01:19 AM | 1 min read
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലുണ്ടായ അപാകതകളിൽ കുറ്റസമ്മതവുമായി സിബിഎസ്‌ഇ. ഫിസിക്‌സ് ഉത്തരക്കടലാസ് പകർപ്പ് തന്റെയല്ലെന്ന് സമൂഹമാധ്യമത്തിൽ പരാതിപ്പെട്ട വിദ്യാർഥിക്ക് നൽകിയ മറുപടിയിലാണ് വീഴ്‌ച സമ്മതിച്ചത്.
വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദിയെന്നും വേദാന്തിന്റെ ശരിയായ ഉത്തരക്കടലാസിന്റെ പകർപ്പ് രജിസ്റ്റർചെയ്ത ഇ മെയിൽ വിലാസത്തിലേക്ക് അയച്ചുവെന്നും സിബിഎസ്‌ഇ അറിയിച്ചു. ഇതനുസരിച്ച് വേദാന്തിന്റെ പരീക്ഷാഫലം പുതുക്കുമെന്നും അറിയിപ്പുണ്ട്.
പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ പുനർമൂല്യനിർണയത്തിനായാണ് വേദാന്ത് ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിച്ചത്. ലഭിച്ചത് മറ്റാരുടെയോ ഉത്തരക്കടലാസായിരുന്നു. സമാനമായ പരാതി മറ്റ് വിദ്യാർഥികളും ഉയർത്തിയിട്ടുണ്ട്. പരാതിപ്പെട്ട വിദ്യാർഥികൾ പാകിസ്ഥാൻ അനുകൂലികളാണ് എന്നതടക്കം രൂക്ഷമായ അധിക്ഷേപം സംഘപരിവാറുകാർ സമൂഹ മാധ്യമത്തിൽ തുടരുന്നതിനിടെയാണ് സിബിഎസ്‌ഇ വീഴ്‌ച ഏറ്റുപറഞ്ഞത്.
ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിൽ ഗുരുതര സുരക്ഷാവീഴ്‌ചകളുണ്ടായെന്ന് പത്തൊൻപതുകാരനായ എത്തിക്കൽ ഹാക്കർ നിസാർഗ അധികാരി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച വിവരം രാജ്യത്തെ ഔദ്യോഗിക സൈബർ സുരക്ഷാ ഏജൻസിയായ ‘സിഇആർടി–ഐഎൻ’നെ ഫെബ്രുവരിയിൽ അറിയിച്ചിരുന്നെന്നും നിസർഗ പറഞ്ഞു. മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ അക്കൗണ്ടിന്റെ നിയന്ത്രണം സ്വന്തമാക്കി വിദ്യാർഥികളുടെ മാർക്കുകളിൽ മാറ്റം വരുത്താൻ കഴിയുന്ന പിഴവാണ് വെബ്‌സൈറ്റിലുള്ളതെന്നും നിസാർഗ പറഞ്ഞു. ആരോപണങ്ങൾ സിബിഎസ്‌ഇ തള്ളി.











0 comments