ഗുജറാത്ത്,പഞ്ചാബ്,ബംഗാൾ സംസ്ഥാനങ്ങളിലെ ഫലങ്ങളും പുറത്തു വന്നു

ന്യൂഡൽഹി: രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലായി നാല് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കൂടി പുറത്തുവന്നു. ഗുജറാത്തിൽ രണ്ടു മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് കേരളത്തിലേത് കൂടാതെ വോട്ടെടുപ്പ് നടന്നത്.
ഗുജറാത്തിൽ ബിജെപിയും ആം ആദ്മി പാർട്ടിയും അവരുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തി. സംവരണ മണ്ഡലമായ കഡിയിൽ ബിജെപിയുടെ രാജേന്ദ്രകുമാർ ചാവ്ഡ 39,452 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമേഷ്ഭായി ചാവ്ഡ രണ്ടാം സ്ഥാനത്തും എഎപിയുടെ ജഗദീഷ്ഭായി ചാവ്ഡ മൂന്നാം സ്ഥാനത്തുമാണ്. കഡി നിയമസഭാ സീറ്റിൽ ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം വിസാവദർ മണ്ഡലം എഎപി നിലനിർത്തി. ഇറ്റാലിയ ഗോപാൽ 17,554 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ബിജെപിയുടെ കിരിത് പട്ടേൽ രണ്ടാം സ്ഥാനത്തും കോൺഗ്രസിന്റെ നിതിൻ രൺപ്രിയ മൂന്നാം സ്ഥാനത്തുമാണ്. ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
പഞ്ചാബിൽ ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് അറോറ വിജയിച്ചു. രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജ്യസഭാ സീറ്റ് ഒഴിച്ചിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലായിരുന്നു തിരഞ്ഞെടുപ്പ്. പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് അദ്ദേഹം മണ്ഡലത്തിൽ വിജയിച്ചത്.
എഎപി എംഎൽഎയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ജനുവരിയിലാണ് 57 കാരനായ ആം ആദ്മി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി മരിച്ചത്. 117 സീറ്റുകളുള്ള നിയമസഭയിൽ ഇപ്പോൾ സംസ്ഥാനത്തെ എഎപി എംഎൽഎമാരുടെ എണ്ണം 94 ആണ്.
പശ്ചിമബംഗാളിലെ കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അലിഫ അഹമ്മദ് വിജയിച്ചു. 50049 വോട്ടുകൾക്കാണ് ജയം. ടിഎംസി എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ആഷിഷ് ഘോഷ് ആണ് തൊട്ട് പിന്നിൽ. കോൺഗ്രസിലെ കബിൽ ഉദ്ദീൻ ഷെയ്ഖ് മൂന്നാമതാണ്.










0 comments