കൈവിട്ടത് കേരളത്തെ; റെയിൽവേ വികസനത്തിന് അനുവദിച്ചത് റെക്കോര്‍ഡ് തുക

കേരളത്തിന്റെ ദീര്‍ഘകാലമായുള്ള വികസന ആവശ്യങ്ങൾ ഒന്നോടെ അവഗണിച്ചപ്പോഴും റെയിൽവേ വികസനത്തിന് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് റെക്കോര്‍ഡ് തുകയാണ്. 2026-27 സാമ്പത്തിക വർഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയിൽവേയ്ക്ക് മാത്രമായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്ന് കണക്കാക്കുന്നു.
പുതിയ പാതകളുടെ നിർമ്മാണത്തിനാണ് മുൻഗണന.ഇത് കേരളത്തിലും പ്രതിപക്ഷ പാര്‍ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും എത്തുമ്പോഴാണ് മാറിപ്പോകുന്നത്. മറ്റിടങ്ങളിൽ പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ഇതിനായി 2,93,030കോടി രൂപയുടെ മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ,അമൃത് ഭാരത് ട്രെയിനുകൾ എന്നിവയുടെ വിപുലീകരണവും ബജറ്റിന്റെ ലക്ഷ്യമാണ്. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾക്ക് വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്.
നേരത്തെ റെയിൽവേ ബജറ്റ് പ്രത്യേകമായിരുന്നു.ഇപ്പോൾ പൊതു ബജറ്റിന്റെ ഭാഗമായി തന്നെയാണ് അവതരിപ്പിക്കുന്നത്. എങ്കിലും എക്കാലത്തെയും ഉയര്‍ന്ന തുകയാണ് മാറ്റി വെച്ചിരിക്കുന്നത്. അപ്പോഴാണ് ഏറ്റവും അധികം വികസനാവശ്യം നിലനിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാഥമിക നടപടികൾക്ക് പോലും അവസരം പ്രഖ്യാപിക്കാതെ പോയിരിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. കിഴക്കൻ മേഖലയിലെ ഡങ്കുനിയിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലെ സൂറത്തിലേക്കുള്ള പുതിയ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ധനമന്ത്രി പ്രഖ്യാപിച്ചു.
അതിവേഗ ഇടനാഴികൾ
മുംബൈ – പൂനെ:ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെയും ഐടി ഹബ്ബിനെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രാസമയം90മിനിറ്റിൽ താഴെയായി കുറയും.
പൂനെ – ഹൈദരാബാദ്:മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വ്യവസായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
ഹൈദരാബാദ് – ബെംഗളൂരു:ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന ഐടി നഗരങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കും.
ഹൈദരാബാദ് – ചെന്നൈ:ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള ദൂരം അതിവേഗം താണ്ടാം.
ബെംഗളൂരു – ചെന്നൈ:വ്യവസായ-സാങ്കേതിക മേഖലകളിലെ വികസനത്തിന് ഈ ഇടനാഴി കരുത്തുപകരും.
ഡൽഹി – വാരണാസി:ഉത്തരേന്ത്യൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാത.
വാരണാസി – സിലിഗുരി:വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ തന്ത്രപ്രധാനമായ റൂട്ട്.
'ഗ്രോത്ത് കണക്ടറുകൾ'എന്ന് വിശേഷിപ്പിക്കപ്പെടുന്നഅതിവേഗ ഇടനാഴി വഴി യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.










0 comments