ക്രൂരപീഡനം, ശാരീരികമായി അവശയായപ്പോള്‍ മദ്യം കുടിപ്പിച്ചു; രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിനിരയായി പതിമൂന്നുകാരി

ജയ്പൂർ : രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മുപ്പതിലേറെ പേർ ചേർന്ന് അഞ്ച് ദിവസത്തോളമാണ് പതിമൂന്ന് കാരിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ഹോട്ടലുകളിൽവെച്ചാണ് പീഡിപ്പിച്ചത്. അടുപ്പം കാണിച്ച് ഒരു റിക്ഷാക്കാരൻ തന്നെ കടത്തിക്കൊണ്ടുപോവുകയും പിന്നീട് ഒരു ഹോട്ടൽ ഉടമയ്ക്ക് വിറ്റുവെന്നും പെൺകുട്ടി മൊഴി നൽകി. പിന്നീട് ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പലദിവസങ്ങളിലായി ക്രൂരമായ ലൈംഗികപീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി. നിരന്തരം പീഡനത്തിനിരയായി ശാരീരികമായി അവശയായിട്ടും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. കേസിൽ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.











0 comments