print edition ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: പുനഃപരിശോധനാ ഹർജി നൽകി ബൃന്ദ

ന്യൂഡൽഹി: ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വിസമ്മതിച്ച മുൻ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി സിപിഐ എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിദ്വേഷപരാമർശങ്ങൾ. ഇതിൽ കേസ് എടുക്കാൻ വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജി ഏപ്രിൽ 29ന് കോടതി ഭാഗിഗമായി തള്ളുകയായിരുന്നു.
സിആർപിസി 156(3) പ്രകാരം മജിസ്‌ട്രേറ്റിന് കേസ് എടുക്കാൻ തടസമില്ലെന്ന വാദം അന്ന് അംഗീകരിച്ചിരുന്നു. എന്നാൽ പരമാർശങ്ങൾ കേസ് എടുത്തക്ക കുറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിക്രംനാഥിന്റെ ബെഞ്ച് ബൃന്ദയുടെ അപ്പീൽ തള്ളി. പരാമർശങ്ങളിലേയ്‌ക്ക് കടക്കാതെ സാങ്കേതിക വശം മുൻനിർത്തി ഹർജി തള്ളിയത് നിയമപരമായ തെറ്റാണെന്ന് പുനഃപരിശോധനാ ഹർജിയിൽ ബൃന്ദ ചൂണ്ടിക്കാട്ടി. തിരിച്ചറിയത്തക്ക കുറ്റം ചെയ്‌തിട്ടില്ലെന്ന പരാമർശം റദ്ദാക്കണം, മെറിറ്റ് പരിഗണിച്ച് കേസ് എടുക്കണം എന്നിവയാണ് ആവശ്യം.
2020 ജനുവരി 27 ന് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ഒരു സമുദായത്തെ ലക്ഷ്യമിട്ട് ഠാക്കൂർ പ്രസംഗിച്ചത്. ഷഹീൻ ബാഗ് പ്രതിഷേധക്കാരെ "വീടുകളിൽ കയറി പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത് കൊല്ലുന്ന നുഴഞ്ഞുകയറ്റക്കാർ’ എന്നാണ് നിലവിൽ ഡൽഹി മന്ത്രിയായ പർവേഷ് വർമ വിശേഷിപ്പിച്ചത്.










0 comments