ബംഗാളിൽ ഇടത് തരംഗം ആഞ്ഞടിക്കും; തൃണമൂലും ബിജെപിയും നടത്തുന്നത് അപകടകരമായ രാഷ്ട്രീയമെന്ന് ബൃന്ദ കാരാട്ട്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തൃണമൂൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും വിഭജന രാഷ്ട്രീയത്തിനെതിരെ ബംഗാളിലെ ജനങ്ങൾ ഇത്തവണ വിധിയെഴുതുമെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഇരു പാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മതത്തെ രാഷ്ട്രീയത്തിൽ കലർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ബംഗാളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഈ അപകടകരമായ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും അവർ വ്യക്തമാക്കി. വോട്ട് ലഭിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് പരസ്യമായി പണം ഒഴുക്കുകയാണെന്നും സിപിഐ എം പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്തെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുർഷിദാബാദ്, ജൽപായിഗുരി, ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ തുടങ്ങിയ നിർണ്ണായക മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ആകെയുള്ള 44,378 ബൂത്തുകളിൽ 7,384 എണ്ണം പ്രശ്നബാധിത ബൂത്തുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്നായി 150 ഓളം പേരെ കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9-ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. തൃണമൂൽ അഴിച്ചുവിടുന്ന അക്രമങ്ങളെ അതിജീവിച്ചും വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുന്നത് വലിയ വിജയപ്രതീക്ഷ നൽകുന്നതായി ഇടതുപക്ഷ നേതൃത്വം വ്യക്തമാക്കി.











0 comments