ബോംബ് ഭീഷണി പരമ്പര തുടരുന്നു; ഇത്തവണ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ

ചെന്നൈ: രജനികാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. വീടുകളിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്നാട് ഡി ജി പിയുടെ ഓഫീസിൽ ഇ- മെയിൽ ലഭിച്ചു. ഇതിനെ തുടർന്ന്, പൊലീസും ബോംബ് സ്ക്വാഡും ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തി.
ഒക്ടോബർ 27-നാണ് തമിഴ്‌നാട് ഡിജിപി ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. രജനികാന്ത്, ധനുഷ് എന്നിവരുടെ വസതികളിലും തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ സേവൽപെരുന്തഗൈയുടെ വീട്ടിലും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
എല്ലായിടങ്ങളിലും സുരക്ഷാ പരിശോധനകൾ നടത്തി. എന്നാൽ അന്വേഷണത്തിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണികൾ വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡുമായി ചേർന്ന് എല്ലാ സ്ഥലങ്ങളിലും സുരക്ഷാ പരിശോധന നടത്തിയിരുന്നു. പുറത്തുനിന്നുള്ള ആരും വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്ന് രജനികാന്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസിനെ അറിയിച്ചു.
തമിഴ്നാട്ടിൽ പ്രമുഖ വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് അടുത്തിടെയായി വ്യാജ ബോംബ് ഭീഷണികൾ വർധിച്ചുവരുന്നതിൻ്റെ ഭാഗമായാണ് ഈ സംഭവവും പൊലീസ് കണക്കാക്കുന്നത്. ഈ മാസം ആദ്യം നടി തൃഷ കൃഷ്ണൻ, എസ് വി ശേഖർ, സംഗീത സംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോ എന്നിവിടങ്ങളിലും സമാനമായ ഭീഷണികൾ ലഭിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ 9 ന് നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി വിളിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണങ്ങളിൽ ഈ ഭീഷണികളൊന്നും യാഥാർത്ഥ്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.











0 comments