വായിൽ തുണി തിരുകി, കെട്ടിയിട്ട നിലയിൽ മൃതദേഹം; വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം
ഹൈദരാബാദ് : ആന്ധ്രാപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിജയ് രഞ്ജൻ റേയുടെ ഭാര്യ തനൂജ രഞ്ജനെയാണ് ജൂബിലി ബിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
62 വയസുള്ള തനൂജയുടേത് കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി തനൂജയെ ശ്വാസംമുട്ടിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ കാരണങ്ങളാൽ വിജയ് രഞ്ജൻ റേ ബാംഗ്ലൂരിലായതിനാൽ വീട്ടിൽ തനൂജയും മക്കളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ മറ്റൊരു വേലക്കാരി വീട്ടിലെത്തിയപ്പോഴാണ് മകൾക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അമ്മയെ വായിൽ തുണി തിരുകി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്നും ചുണ്ടിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പുരുഷന്മാർ രാത്രി വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതും മാരകായുധങ്ങളും ബാഗുമായി പുറത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വീട്ടുജോലിക്കാരി കൽപ്പന നിലവിൽ ഒളിവിലാണ്.










0 comments