print edition കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവ്; ബിസിസിഐ വിവരാവകാശ പരിധിയിൽ വരില്ലെന്ന്

ന്യൂഡൽഹി: ബിസിസിഐ പൊതുസ്ഥാപനമല്ലെന്നും (പബ്ലിക് അതോറിറ്റി) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര വിവരാവകാശ കമീഷൻ. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനുള്ള പൂർണ സ്വയംഭരണമുള്ള സ്വകാര്യ സംഘടനയാണ് ബിസിസിഐ എന്നും വിവരാവകാശ കമീഷണർ പി ആർ രമേശ് ഉത്തരവിറക്കി.
വിവരാവകാശ നിയമപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ളതോ, നിയന്ത്രിക്കുന്നതോ, ഗണ്യമായ ധനസഹായം നൽകുന്നതോ ആയ സ്ഥാപനങ്ങളാണ് പൊതുസ്ഥാപനങ്ങൾ. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ് ബിസിസിഐ.
ബിസിസിഐയുടെ പ്രവർത്തനം സംബന്ധിച്ച് ഡൽഹി സ്വദേശിനിയായ ഗീതാ റാണി 2017ൽ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിൽനിന്നാണ് കേസിന്റെ തുടക്കം.
അപേക്ഷ തള്ളിയതോടെ ഇവർ കേന്ദ്ര വിവരാവകാശ കമീഷണനെ സമീപിച്ചു. ബിസിസിഐ പൊതുസ്ഥാപനമാണെന്നും വിവരാവകാശ പരിധിയിൽവരുമെന്നും അന്നത്തെ കേന്ദ്ര വിവരാവകാശ കമീഷണർ എം ശ്രീധർ ഉത്തരവിട്ടു.
ഇതിനെതിരെ ബിസിസിഐ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ബിസിസിഐ നിയമത്തിന്റെ പരിധിയിൽവരുമോയെന്ന് വീണ്ടും പരിശോധിക്കാൻ കഴിഞ്ഞവർഷം ഹൈക്കോടതി കമീഷനോട് നിർദേശിച്ചു. തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്.










0 comments