ഉത്തരാഖണ്ഡിൽ നവോദയ വിദ്യാലയ പരീക്ഷയിൽ ബ്ലൂട്ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചു; 17 പേർ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നവോദയ വിദ്യാലയ പരീക്ഷയിൽ ബ്ലൂട്ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർഥികളെ അറസ്റ്റ് ചെയ്തു. സിബിഎസ്ഇ നടത്തിയ നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയിലാണ് ഉദ്യോഗാർഥികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചത്. പരീക്ഷയിൽ കോപ്പിയടി നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നാണ് ഡെറാഡൂൺ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പരീക്ഷാ സെന്ററിൽ നടത്തിയ പരിശോധനയിൽ ഷൂസിലും മറ്റ് സ്വകാര്യ വസ്തുക്കളിലും പ്രതികൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 17 ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ കണ്ടെടുത്തതായി ഡെറാഡൂണിലെ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറഞ്ഞു. സംഭവത്തിൽ കോട്‌വാലി പട്ടേൽ നഗർ, ദലൻവാല എന്നീ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഈ ഉപകരണങ്ങൾ വിതരണം ചെയ്തവരെ കണ്ടെത്തുന്നതിനായി പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതായി എസ്എസ്പി വെളിപ്പെടുത്തി. അറസ്റ്റിലായ വ്യക്തികളെ ലോക്കൽ പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ചേർന്നാണ് ചോദ്യം ചെയ്യുന്നത്. 2024 ലെ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3, 4, 10, 11 എന്നിവയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 318(4), 61(2) എന്നിവയും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.









0 comments