print edition ബ്ലൂംബർഗ് റിപ്പോർട്ട്; ഇന്ത്യൻ നഗരങ്ങൾ ജീവിക്കാൻ കൊള്ളില്ല

ന്യൂഡൽഹി: ഫണ്ടിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം കാരണം ഇന്ത്യയിലെ നഗരങ്ങൾ ജീവിക്കാൻ കൊള്ളാത്തതായി മാറുന്നെന്ന് ബ്ലൂംബർഗ് റിപ്പോർട്ട്. ശുദ്ധവായു ഉൾപ്പെടെ അടിസ്ഥാന അവകാശങ്ങൾപോലും നഗരവാസികൾക്ക് ലഭിക്കുന്നില്ല. കഴിഞ്ഞവർഷം രാജ്യത്തെ 26 നഗരങ്ങളിലെ 5,500ലേറെ ആളുകളാണ് മലിനജലം കുടിച്ച് അസുഖബാധിതരായത്. പ്രശ്‌നം പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെന്നും ബ്ലൂംബർഗ് റിപ്പോർട്ടിലുണ്ട്.
തെരഞ്ഞെടുപ്പില്ല, നികുതി വിഹിതമില്ല
നഗരങ്ങളെ ചലിപ്പിക്കേണ്ട സ്ഥാപനങ്ങളിലേക്ക് കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. മുംബൈയിൽ പത്തുവർഷത്തിനുശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ബംഗളൂരുവിൽ അവസാനം തെരഞ്ഞെടുപ്പ് നടന്നത് 2015ലാണ്. 17 സംസ്ഥാനത്തെ നഗരങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് വൈകുന്നെന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നത്. വിഹിതം കൃത്യമായി വിനിയോഗിക്കാത്തതും തിരിച്ചടിയാണ്. ന്യൂഡൽഹിക്കായി കഴിഞ്ഞ വർഷം അനുവദിച്ചതിൽ 40 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
കേന്ദ്രബജറ്റിലും അവഗണന
അവസാനം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ നഗരങ്ങളിലേക്കുള്ള വിഹിതത്തിൽ കാര്യമായ കുറവുണ്ടായി.
ഭവനനിർമാണ വിഹിതം ആറ് ശതമാനം കുറഞ്ഞു. ശുദ്ധജല വിതരണത്തിനുൾപ്പെടെയുള്ള നഗര പുനരുജ്ജീവനത്തിനുള്ള വിഹിതത്തിൽ 20 ശതമാനത്തിന്റെയും ഗതാഗത വിഹിതത്തിൽ 60 ശതമാനത്തിന്റെയും കുറവുണ്ടായി.
ബിജെപിയുടെ " ട്രിപ്പിൾ എൻജിൻ 'സർക്കാർ ഭരിക്കുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധിപ്പേർ മരിച്ച് ആഴ്‌ചകൾ മാത്രം പിന്നിട്ടപ്പോഴാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നിട്ടും സ്വച്ഛ് ഭാരത് മിഷനുവേണ്ടിയുള്ള വിഹിതത്തിൽ 26 ശതമാനം കുറവുണ്ടായി.










0 comments