മഹാരാഷ്ട്രയിൽ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ പറയുന്നു
print edition ബിജെപിയിൽനിന്നടക്കം ഭീഷണിയുണ്ടായി : ഫാ. സുധീർ

നാഗ്പുര്‍
ബിജെപിയിൽനിന്നടക്കം ജീവന് ഭീഷണിയുണ്ടായിട്ടുണ്ടെന്ന് മഹാരാഷ്ട്രയിൽ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ ഫാ. സുധീർ. പലതവണ ജീവന് ഭീഷണിയുണ്ടായിട്ടുണ്ട്. ബിജെപിയിൽനിന്നും ശിവസേനയിൽനിന്നും ബജ്‍റംഗ്‍ദളിൽനിന്നും ഭീഷണിയുണ്ടായി. കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ല. വിശ്വാസിയായ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ ക്ഷണിക്കപ്പെട്ട് ചെന്നതാണ്. സ്ഥാനവസ്ത്രം ധരിച്ചതും ബൈബിള്‍ കൈയിൽപിടിച്ചതുമാണ് കുറ്റമായി പറയുന്നത്. വീട്ടുകാര്‍ ആവശ്യപ്പെട്ടപ്രകാരമാണ് പ്രാര്‍ഥന നടത്തിയത്. ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യമാണ് ലംഘിക്കപ്പെട്ടത്. മനുഷ്യത്വപരമല്ലാതെയാണ് പൊലീസ് സ്റ്റേഷനിൽ പെരുമാറിയത്. കൊടും തണുപ്പിൽ സിമന്റ് തറയില്‍ ഇരുത്തി. തങ്ങളെ സഹായിക്കാനെത്തിയവര്‍ക്കെതിരെയും കേസെടുത്തു. സുവിശേഷപ്രവര്‍ത്തനം തുടരുമെന്ന് ഫാ. സുധീറിന്റെ ഭാര്യ ജാസ്‍മിനും പ്രതികരിച്ചു.
ചൊവ്വ വൈകിട്ട് പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിൽവച്ചാണ് സുധീറിനെയും ജാസ്‍മിനെയും പൊലീസ് അറസ്റ്റു ചെയ്‌തത്. ബംജ്‌റംഗ്‌ദൾ പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു നടപടി.










0 comments