ഉജ്ജയിൻ ഭൂമി കുംഭകോണം: മുഖ്യമന്ത്രി മോഹൻ യാദവിനെ ന്യായീകരിച്ച് ബിജെപി

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബന്ധുക്കളുടെയും ഭൂമി കുംഭകോണം പുറത്തുവന്നതിന് പിന്നാലെ ന്യായീകരണവുമായി ബിജെപി. മോഹൻ യാദവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന ഉജ്ജയിൻ ഭൂമിയിടപാട് ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ബിജെപിയുടെ വാദം.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ബിജെപി നേതൃത്വം പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. മോഹൻ യാദവ് മുഖ്യമന്ത്രിയായ ശേഷം കുടുംബവും റിയൽ എസ്റ്റേറ്റ് കമ്പനികളും ചേർന്ന് ഉജ്ജയിനിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്നായിരുന്നു പുറത്തുവന്ന കണ്ടെത്തൽ. 2023 ഡിസംബർ മുതലുള്ള രണ്ട് വർഷത്തിനുള്ളിൽ മോഹൻ യാദവിന്റെ കുടുംബവും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉജ്ജൈനിയിലെ 168 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 137 പ്ലോട്ടുകൾ 45 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
തുടർന്ന് ബന്ധുക്കൾക്ക് നേരത്തേ കമ്പനികളുണ്ടെന്നും മുഖ്യമന്ത്രിയായശേഷം ഭൂമി വാങ്ങിക്കൂട്ടിയില്ലെന്നുമുള്ള പരിഹാസ്യ വിശദീകരണമാണ് മോഹൻ യാദവ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനായാണ് പുതിയ ന്യായൂകരണവുമായി ബിജെപിയുടെ പരിശ്രമം.
ഉജ്ജയിൻ മാസ്‌റ്റർ പ്ലാനിനെ കുറിച്ചും അതിലൂടെ നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചും കൃത്യമായ ധാരണയുള്ള മോഹൻ യാദവ് ആ പദ്ധതികൾ വരുന്ന മേഖലകളിലെ ഭൂമികൾ വാങ്ങിക്കൂട്ടാൻ കുടുംബത്തെ സഹായിക്കുകയായിരുന്നു. ആരോപണങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണം നൽകാൻ മോഹൻ യാദവിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല.










0 comments