ജോലി സമയം ഒമ്പത് മണിക്കൂർ കഴിഞ്ഞു; ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ വഴിയിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ്

പാട്ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനെത്തുടർന്ന് ബിഹാറിൽ യാത്രക്കാർ വലഞ്ഞു. ബിഹാറിലെ ബറൂണി-ലക്നൗ എക്സ്പ്രസ് ട്രെയിനാണ് മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയത്. തന്റെ ഒമ്പത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചെന്നും ഇനി ട്രെയിൻ ഓടിക്കാനാവില്ലെന്നും പൈലറ്റ് നിലപാടെടുത്തതോടെയാണ് സംഭവം.
ബിഹാറിലെ ഒരു ചെറിയ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് പിന്മാറിയ വിവരം അറിയുന്നത്. റെയിൽവേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇത് ലംഘിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ റെയിൽവേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് താൻ തീരുമാനമെടുത്തതെന്നാണ് ലോക്കോ പൈലറ്റിന്റെ വിശദീകരണം. എന്നാൽ, തിരക്കേറിയ റൂട്ടിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. മുൻപും സമാനമായ രീതിയിൽ ബിഹാറിൽ ട്രെയിൻ നിർത്തിയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചായ കുടിക്കാനായി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ട വാർത്തയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.










0 comments