വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി 3000 അധ്യാപകർ; പിരിച്ചുവിടാൻ ബിഹാർ; ശമ്പളം പലിശ സഹിതം ഈടാക്കും

പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച മൂവായിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ . ബിഹാർ വിജിലൻസ് ബ്യൂറോ നടത്തിയ ദീർഘമായ അന്വേഷണത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് സർക്കാർ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വ്യാജ രേഖകൾ ചമച്ച് അധ്യാപക തസ്തികകൾ തട്ടിയെടുത്തവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാനും, സർവീസിലിരുന്ന കാലയളവിൽ ഖജനാവിൽ നിന്ന് കൈപ്പറ്റിയ മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരികെ ഈടാക്കാനും ഉത്തരവിട്ടിട്ടുണ്ട്. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ നടന്ന നിയമനങ്ങളിലാണ് ഈ വൻ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തിൽ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ വരെ ഹാജരാക്കിയാണ് ഇവർ ജോലി നേടിയതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കുറ്റക്കാരായ അധ്യാപകർക്കെതിരെ വിജിലൻസ് ഇതിനകം തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
അതേസമയം, വിജിലൻസ് നടപടികൾ ഭയന്ന് ചില അധ്യാപകർ വകുപ്പുതല അച്ചടക്ക നടപടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാജിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രാജിവെച്ചവരിൽ നിന്നും ശമ്പളത്തുക തിരിച്ചുപിടിക്കുന്നത് അടക്കമുള്ള ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.










0 comments