അസമിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ശിവസാഗർ: അസമിലെ ശിവസാഗറിൽ പന്ത്രണ്ടുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പലതവണ പീഡിപ്പിച്ച കേസിൽ 48 കാരനായ ബിഹാർ സ്വദേശി അറസ്റ്റിലായി.
ബിഹാറിലെ സമസ്തിപൂർ ജില്ലക്കാരനായ പ്രതി, പെൺകുട്ടിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ച് ഫാസ്റ്റ് ഫുഡ് കച്ചവടം നടത്തിവരികയായിരുന്നു. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ ദിവസക്കൂലി തൊഴിലാളികളാണ്. ഇവർ രാവിലെ ജോലിക്ക് പോകുന്ന സമയത്ത് മൂത്ത മകളായ അതിജീവിതയാണ് ഇളയ സഹോദരങ്ങളെ നോക്കിയിരുന്നത്.
ഈ സാഹചര്യം മുതലെടുത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം പീഡനത്തിന് ഇരയാക്കിയതെന്ന് ശിവസാഗർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മൊയ്ദുൽ ഇസ്ലാം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. തുടർന്ന് അന്നുതന്നെ കുടുംബം ശിവസാഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 65(1) (16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കൽ), പോക്സോ നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം കോടതിയുടെ മേൽനോട്ടത്തിൽ മൊഴി രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments