നഖം പിഴുതെടുത്തു, ചെവി മുറിച്ചു, ചുട്ടുപഴുത്ത കമ്പികൊണ്ട് ശരീരം പൊള്ളിച്ചു
print edition ബിഹാറിൽ ആള്‍ക്കൂട്ടക്കൊല ; മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

പട്ന
എൻഡിഎ ഭരിക്കുന്ന ബിഹാറിൽ മുസ്ലിമാണെന്ന ഒറ്റക്കാരണത്താല്‍ തുണിക്കച്ചവടക്കാരനായ നാൽപ്പതുകാരനെ ആള്‍ക്കൂട്ടം ക്രൂരമായി അടിച്ചുകൊന്നു. നളന്ദയിലെ ഗഗന്‍ ദേവാൻ സ്വദേശി മുഹമ്മദ് അത്തര്‍ ഹുസൈന്‍ (40) ആണ് ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലിരിക്കെ 12ന് മരിച്ചത്.
നവാഡയിലെ റോഹ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭട്ടാപ്പുര്‍ ഗ്രാമത്തിൽ അഞ്ചിനാണ് സംഭവം. ബൈക്കിൽ തുണിക്കച്ചവടം നടത്തുന്ന അത്തർ ഹുസൈൻ രാത്രി വീട്ടിലേക്ക് മടങ്ങവെ ബൈക്ക് പഞ്ചറായി. തുടര്‍ന്ന് സമീപത്ത് തീകാഞ്ഞുകൊണ്ടിരിക്കുന്നവരോട് വര്‍ക്ക് ഷോപ്പ് അടുത്തുണ്ടോയെന്ന് ചോദിച്ചു. സംഘം തിരിച്ച് പേര് ചോദിച്ചു. മുഹമ്മദ് അത്തര്‍ ഹുസൈന്‍ എന്ന പറഞ്ഞതോടെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. കൈയും കാലും കെട്ടിയിട്ട് ഒരു മുറിയിൽ പൂട്ടിയിട്ട് നഗ്നനാക്കി കല്ലും കമ്പിയും ഉപയോഗിച്ച് മര്‍ദിച്ചു. ഇരുപത് പേരടങ്ങുന്ന സംഘം നഖം പിഴുതെടുക്കുകയും ചെവി മുറിക്കുകയും ചുട്ടുപഴുത്ത കമ്പികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും ചെയ്‍തെന്നും പരാതിയിലുണ്ട്.
തുടര്‍ന്ന് ബോധരഹിതനായ ഹുസൈനെ ഉപേക്ഷിച്ച് ആള്‍ക്കൂട്ടം കടന്നുകളഞ്ഞു. പൊലീസ് എത്തിയാണ് അത്തർ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റിയത്. എട്ടുപേരെ അറസ്റ്റ് ചെയ്‍തതായി പൊലീസ് അറിയിച്ചു.










0 comments