പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വ്യാജ എഐ വീഡിയോകൾ പ്രചരിപ്പിച്ചു; ബിഹാറിൽ യുവാവ് അറസ്റ്റിൽ

മുസാഫർപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും ശബ്ദരേഖകളും പ്രചരിപ്പിച്ച യുവാവിനെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു.
മുസാഫർപുർ ബോച്ചാഹ പൊലീസ് പരിധിയിലെ ഭഗവാൻപുർ സ്വദേശിയായ പ്രമോദ് കുമാർ രാജാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ അന്തസ്സിനെ ഇകഴ്ത്തിക്കാട്ടാനും ജനാധിപത്യ സ്ഥാപനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതി ഇത്തരം വീഡിയോകൾ നിർമ്മിച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സാമൂഹിക ഐക്യവും ക്രമസമാധാന നിലയും തകർക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്ക് മറ്റു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.










0 comments