മക്കളെ കൊന്ന കേസിൽ 18 വർഷം ജയിലിൽ; അഭയം നൽകിയ ബന്ധുവിനെയും കൊലപ്പെടുത്തി പ്രതി ജീവനൊടുക്കി

പ്രതി പ്രീതം കുശ്വാഹ, കൊല്ലപ്പെട്ട ദുർഗ
ഭോപ്പാൽ: മക്കളെ കൊന്ന് ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയ്ക്ക് ബന്ധുവായ സ്ത്രീ വീട്ടിൽ അഭയം നൽകി, ഒടുവിൽ അവരെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി പ്രതി ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാൽ ഗൗതംനഗറിൽ താമസിക്കുന്ന ദുർഗ(50)യെയാണ് ബന്ധുവായ പ്രീതം കുശ്വാഹ കുത്തിക്കൊന്നത്.
മൂന്ന് ആൺ മക്കളെ കൊലപ്പെടുത്തിയ കേസിൽ 18 വർഷം ജയിലിലായിരുന്ന പ്രീതം ഒരുവർഷം മുൻപാണ് ജയിൽമോചിതനായതെന്ന് പൊലീസ് പറഞ്ഞു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാളെ ഗ്രാമവാസികൾ ഒറ്റപ്പെടുത്തി. ഇതോടെ ബന്ധുവായ ദുർഗയാണ് ഭോപ്പാലിലെ വീട്ടിൽ ഇയാൾക്ക് അഭയം നൽകിയത്. തുടർന്ന് ഇയാൾ ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടവും ആരംഭിച്ചിരുന്നു.
ഒരു വർഷത്തോളം ദുർഗയുടെ വീട്ടിലായിരുന്നു പ്രീതം താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി വീട്ടിൽ നിന്ന് മാറണമെന്ന് ദുർഗ പ്രീതത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദുർഗയുടെ നിർമാണത്തിലിരിക്കുന്ന വീട് വൃത്തിയാക്കാമെന്ന വ്യാജേനയാണ് പ്രതി ദുർഗയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നിരന്തരം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദുര്‍ഗയ്ക്ക് നെഞ്ചിലും വയറിലും പലതവണ കുത്തേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രീതം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.










0 comments