ഇനി വിവാദ 'വളവ്' പേടിക്കണ്ട; ഭോപ്പാലിലെ 90 ഡിഗ്രി പാലം പുനർനിർമിക്കാൻ ധാരണ

ഭോപ്പാൽ: അശാസ്ത്രീയ രൂപകൽപ്പനയുടെ പേരിൽ രാജ്യാന്തര തലത്തിൽ പരിഹാസമേറ്റ് വാങ്ങിയ 90 ഡിഗ്രി പാലം പുനർനിർമിക്കാൻ ധാരണ. പൊതുമരാമത്ത് വകുപ്പും റെയില്‍വേയും തമ്മിലുണ്ടായിരുന്ന 10 മാസം നീണ്ട തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. രണ്ട് ഏജന്‍സികളും നടത്തിയ ഉന്നതതല യോഗത്തിലാണ് 'കോണ്‍ക്രീറ്റിലെ മരണക്കെണി' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പാലം പരിഷ്‌കരിക്കാന്‍ തീരുമാനമായത്.
പാലത്തിലെ അപകടകരമായ 90ഡിഗ്രി വളവായിരുന്നു പ്രധാന തര്‍ക്കവിഷയം. വാഹനങ്ങള്‍ വളയ്ക്കാന്‍ കഴിയാത്ത രീതിയിലുള്ള രൂപകല്‍പ്പന വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ പിഴവ് പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വളവിന്റെ ആരം 2 മീറ്ററില്‍ നിന്നും 2.5 മീറ്ററായി ഉയര്‍ത്തും. കൂടാതെ 8.5 മീറ്റർ വീതിയുള്ള പാലം 10.5 മുതൽ 11 മീറ്റർ വരെയായി വികസിപ്പിക്കും. ഇതോടെ കാറുകൾക്ക് പുറമെ ഹെവി വാഹനങ്ങൾക്കും സുരക്ഷിതമായി യാത്ര ചെയ്യാനാകും.
18 കോടി രൂപ ചെലവിൽ 2025 ജൂണിൽ നിർമ്മാണം പൂർത്തിയായെങ്കിലും, അശാസ്ത്രീയമായ 90 ഡിഗ്രി തിരിവ് കാരണം ഈ പാലം ഇതുവരെ തുറന്നുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിചിത്ര രൂപകൽപ്പനയുടെ ചിത്രങ്ങൾ വൈറലായതോടെ എൻജിനീയറിങ് ലോകത്തെ വൻ പരാജയമായി ഇത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് ഏഴ് പിഡബ്ല്യുഡി എൻജിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
മെട്രോ പാതയുടെ സാന്നിധ്യം കാരണമാണ് വളവ് ഇത്രയും കുറഞ്ഞതെന്നായിരുന്നു അധികൃതരുടെ വാദം. ഇതേച്ചൊല്ലി റെയില്‍വേയും പിഡബ്ല്യുഡിയും തമ്മില്‍ മാസങ്ങളോളം നീണ്ട സാങ്കേതിക തര്‍ക്കങ്ങള്‍ നടന്നത് പരിഹാരം വൈകാന്‍ കാരണമായി.










0 comments