കൃഷിക്കായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ഐ ടി ജീവനക്കാരൻ കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

റോഷൻ ബാലകൃഷ്ണന്‍ (Photo: X)
ബംഗളൂരു: കൃഷി ചെയ്യുന്നതിനായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ഐടി ജീവനക്കാരൻ കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു. കുമടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്. അടുത്തിടെയാണ് റോഷൻ തന്റെ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് തന്റെ സഹപ്രവർത്തകനൊപ്പം ചേർന്ന് കൃഷി ആരംഭിക്കുകയും ചെയ്തു.
ഇതോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം ഭാര്യക്കും മകനും ഒപ്പം നോക്കാനെത്തിയതായിരുന്നു റോഷൻ. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾക്ക് മിന്നലേറ്റ് പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇതിനിടെ മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റ റോഷൻ സംഭവ സ്ഥലത്ത് വെച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് റോഷന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.











0 comments