കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ ബംഗളൂരുവിൽ ഐടി ജീവനക്കാരുടെ പ്രതിഷേധം

ബംഗളൂരു: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വരാനിരിക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗളൂരുവിലെ ഐടി ജീവനക്കാർ. കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ ബിടിഎം ലേഔട്ടിൽ തൊഴിലാളികൾ തെരുവുപ്രചാരണവും ഗേറ്റ് മീറ്റിംഗുകളും നടത്തി. പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളെ അടിമത്തത്തിലേക്ക് നയിക്കുമെന്നും കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യൂണിയൻ പറഞ്ഞു.
ജോലിസ്ഥിരത ഇല്ലാതാക്കുന്നതും, ജോലി സമയം 12 മണിക്കൂർ വരെയാക്കി വർധിപ്പിക്കാൻ അനുമതി നൽകുന്നതുമായ നാല് പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഐടി ജീവനക്കാരെ അണിനിരത്തിക്കൊണ്ട് വൻ പ്രതിഷേധങ്ങളാണ് വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകളുമായി ചേർന്ന് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് വൻ വിജയമാക്കാനാണ് കിറ്റുവിന്റെ ലക്ഷ്യം.
പ്രധാന ആവശ്യങ്ങൾ:
തൊഴിലാളി വിരുദ്ധമായ നാല് തൊഴിൽ നിയമങ്ങൾ പിൻവലിക്കുക.
ഐടി മേഖലയിൽ കൃത്യമായ ജോലി സമയവും ഓവർ ടൈം വേതനവും ഉറപ്പാക്കുക.
അന്യായമായ പിരിച്ചുവിടലുകൾ അവസാനിപ്പിക്കുക.
ഐടി ജീവനക്കാർക്ക് ലേബർ നിയമങ്ങളുടെ പൂർണ സംരക്ഷണം ഉറപ്പാക്കുക.
ബംഗളൂരുവിലെ പ്രധാന ഐടി പാർക്കുകളും കമ്പനികളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പ്രചാരണ പരിപാടികൾ നടക്കുമെന്ന് യൂണിയൻ അറിയിച്ചു.











0 comments