print edition ബാരാമതി വിമാനാപകടം : എയർഫീൽഡിൽ ഗുരുതര തകരാർ

ന്യൂഡൽഹി
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ ബാരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ ബാരാമതി എയർഫീൻഡിൽ് ഗുരുതര തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്.
വിമാനങ്ങൾക്ക് ദിശാസൂചന നൽകാനുള്ള പ്രാഥമിക ഉപകരണങ്ങളില്ല, സ്വന്തമായി അഗ്നിരക്ഷാ സേനയില്ല, റൺവേ റീ കാർപ്പറ്റിങ് ചെയ്‌തിട്ടില്ല തുടങ്ങിയ ഗുരുതര വീഴ്‌ചകൾ കണ്ടെത്തി. വിമാനാപകടങ്ങൾ അന്വേഷിക്കുന്ന ഏജൻസിയായ എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 2016ലാണ് റൺവേ അവസാനമായി റീകാർപ്പറ്റ് ചെയ്‌തത്. വിമാനം പറത്താനുള്ള പരിശീലനം നൽകുന്ന രണ്ട് ക്ലബുകൾ മാത്രമാണ് ബാരാമതി എയർഫീൽഡ് സ്ഥിരമായി ഉപയോഗിക്കുന്നത്. അവർക്കായുള്ള പരിമിതമായ ട്രാഫിക് കൺട്രോൾ യൂണിറ്റ് മാത്രമാണുള്ളത്. ദിശാസൂചനകൾ നൽകുന്നതിനും കാലാവസ്ഥയ്‌ക്കനുസൃതമായി ലാൻഡ് ചെയ്യാനും സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ ഇത്തരം എയർഫീൽഡുകളിലും എയർ സ്‌ട്രിപ്പുകളിലും നിർബന്ധമാക്കണം. ഇത്തരം സ്ഥലങ്ങളിലിറക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
സമീപസ്ഥലങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിമാനം ചരിഞ്ഞിറങ്ങി നിലത്ത് തട്ടുകയും വീണ്ടും മുന്നോട്ടുപോയി മരങ്ങളിലിടിച്ചും നിലത്തിടിച്ചും വീണ് കത്തിയമരുന്നതായി വ്യക്തമായിട്ടുണ്ട്. ആദ്യ തവണ ലാൻഡിങിന് ശ്രമിച്ചെങ്കിലും റൺവേ കാണാത്തതിനെ തുടർന്ന് വട്ടംചുറ്റി തിരികെ വന്ന് വീണ്ടും ലാൻഡ് ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്.










0 comments