ഗംഗാ ഘാട്ടുകളില്‍ അഹിന്ദുക്കളെ വിലക്കണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമപ്രവർത്തകർക്കും നിബന്ധന ബാധകമാക്കണമെന്ന് ഗംഗാ സഭ

ഡെറാഡൂൺ: ഹരിദ്വാറില്‍ ഗംഗാ തീരത്തെ ഘാട്ടുകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കമെന്ന ആവശ്യവുമായി ഗംഗാ സഭ. ഗംഗാ ആരതിക്ക് പേരുകേട്ട ഹര്‍ കി പൗരിയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം നടപ്പാക്കണം. പൊതുജനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടെ അഹിന്ദുക്കള്‍ക്കും വിലക്ക് ബാധകമാക്കണം എന്നുമാണ് ഗംഗാ സഭയുടെ ആവശ്യം.
'സനാതന പാരമ്പര്യങ്ങളും, ഗംഗാ മാതാവിന്റെ മതപരമായ സ്വത്വവും, ഹര്‍ കി പൗരിയുടെ പവിത്രതയും പരമപ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നാണ് പ്രസിഡന്റ് നിതിന്‍ ഗൗതം പറയുന്നത്.
ചൊവ്വാഴ്ച ഹർ കി പൗരിയിൽ അറബ് ഷെയ്ക്കുകളുടെ വേഷം ധരിച്ച് രണ്ട് യുവാക്കൾ ചുറ്റിത്തിരിയുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. യുവാക്കളുടെ ഇടപെടല്‍ പ്രദേശത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിരോധനം നടപ്പാക്കണം എന്നാണ് സംഘടനയുടെ ആവശ്യം.
നിയന്ത്രിത പ്രദേശത്ത് ഹിന്ദുക്കളല്ലാത്ത ഒരു പത്രപ്രവർത്തകനെയും നിയോഗിക്കരുതെന്ന് മാധ്യമ സംഘടനകളോട് ആവശ്യപ്പെട്ടു. ഹർ കി പൗരിയിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും പ്രദേശത്തിന്റെ പവിത്രത നിലനിർത്താൻ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും ഗംഗാ സഭ ആവശ്യമുന്നയിച്ചു.










0 comments