ചുമ മരുന്ന് ദുരന്തം: മധ്യപ്രദേശിൽ അറസ്റ്റിലായ ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്ന് കഴിച്ച് 26 കുട്ടികൾ മരിച്ച കേസിലെ പ്രധാന പ്രതി ഡോ. പ്രവീൺ സോണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡോക്ടറുൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ചൊവ്വാഴ്ച വിശദമായ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം.
വിഷയം ഗൗരവതരമാമെന്നും പ്രതികൾ യാതൊരുവിധ ഇളവും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിരോധിത ഫിക്സഡ്-ഡോസ് കോമ്പിനേഷൻ കഫ് സിറപ്പ് നൽകിയെന്ന ഗുരുതരമായ കുറ്റമാണ് പ്രവീൺ സോണിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചുമമരുന്ന് ദുരന്തത്തിൽ മരിച്ച കുട്ടികളിൽ ഭൂരിഭാഗവും പാരാസിയയിലെ ശിശുരോഗ വിദഗ്ധനായ പ്രവീൺ സോണിയുടെ ക്ലിനിക്കിലാണ് ചികിത്സ തേടിയിരുന്നത്. സർക്കാർ ഡോക്ടറായ സോണി, തന്റെ സ്വകാര്യ ക്ലിനിക്കിൽ വന്ന കുട്ടികൾക്കാണ് ഈ സിറപ്പ് നിർദ്ദേശിച്ചത്. കുറിപ്പടിയിലെ മരുന്ന് വാങ്ങി കഴിച്ച കുട്ടികളുടെ വൃക്ക തകരാറിലാകുകയും മരണത്തിലേക്കും നയിച്ചതായി കോടതി ചൂണ്ടിക്കാട്ടി.










0 comments