print edition എസ്ഐടിയുടെ കാലാവധി 15 ദിവസത്തേക്ക് നീട്ടി

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 13നാണ് മൂന്നംഗ അന്വേഷക സംഘത്തിന് യുപി സർക്കാർ രൂപം നൽകിയത്. 23ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ജീവനക്കാരായ എട്ടുപേരെ പ്രതിചേർത്ത് 25ന് പൊലീസ് കേസെടുത്തു. പിന്നാലെയാണ് ആർഎസ്‌എസ് നേതാക്കളുടെ പങ്ക് ഓരോന്നായി പുറത്തുവന്നത്.
ട്രസ്റ്റ് യോഗം നേരത്തെയാക്കി
അയോധ്യ രാമക്ഷേത്രത്തിൽ ജൂലൈ 11ന് നിശ്‌ചയിച്ചിരുന്ന ട്രസ്റ്റ് യോഗം ആറിലേക്ക് മാറ്റി. മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്‌റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിക്കുന്നത് നേരത്തേയാക്കാനാണിത്.
ട്രസ്‌റ്റിലെ മറ്റൊരു ആർഎസ്‌എസ് പ്രതിനിധിയായ ഗോപാൽ റാവുവും രാജി സന്നദ്ധത പ്രകടിപ്പിച്ചു. കർണാടകയിൽ നിന്നുള്ള ഗോപാൽ റാവു ആർഎസ്‌എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബല്ലെയുടെ വിശ്വസ്‌തനാണ്. സമീപകാലത്ത് ക്ഷേത്രം മാനേജരായി പ്രവർത്തിച്ചിരുന്നത് ട്രസ്‌റ്റിലെ അനൗദ്യോഗിക അംഗമായ റാവുവായിരുന്നു.
പ്രതിയുടെ വീട്ടിൽ ക്യുആർ കോഡുള്ള കാണിക്കപ്പെട്ടി
കേസിലെ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട്ടിൽനിന്ന് രാമരാജ്യ കോശ് എന്നെഴുതിയ തടിയിലുള്ള കാണിക്കപ്പെട്ടി കണ്ടെടുത്തു. ഇതിൽ ക്യുആർ കോഡും പതിപ്പിച്ചിരുന്നു. പ്രതികൾ സമാന്തരമായി പണപ്പിരിവ് നടത്തിയിരുന്നെന്നാണ് വിവരം.











0 comments