print edition അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: ഭൂമി ഇടപാടും ദുരൂഹം

യുപി മുഖ്യമന്ത്രി ആദിത്യനാഥ് യോഗാദിനാചരണത്തിൽ
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ച് എസ്‌ഐടി. ക്ഷേത്രം ട്രസ്‌റ്റ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി വാങ്ങിച്ച സാധനസാമഗ്രികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്രം ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്‌ഐടി നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. സംശയനിഴലിലുള്ളവർ പല കാരണങ്ങളുടെ പേരിൽ അയോധ്യക്ക് പുറത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് നിർദേശം.
2020 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ് രൂപീകരിച്ചതിന് ശേഷം നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് നേരത്തെതന്നെ വലിയ ആരോപണങ്ങളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള 67 ഏക്കറിന് പുറമേ അനുബന്ധ വികസനപ്രവർത്തനങ്ങൾക്ക് റെയിൽവേ സ്‌റ്റേഷനടുത്ത് 18.5 കോടി മുടക്കി ട്രസ്‌റ്റ് ഭൂമി വാങ്ങി. 2021 മാർച്ച് 18നാണ് ഇൗ ഭൂമിഇടപാട് നടത്തിയത്. ഇതേദിവസം റിയൽഎസ്‌റ്റേറ്റ് ഇടപാടുകാർ രണ്ട് കോടി രൂപയ്‌ക്ക് വാങ്ങിയ ഭൂമിയാണ് 18. 5 കോടിക്ക് മറിച്ചുവിറ്റതെന്ന് പിന്നീട് വെളിപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ഭൂമിക്ക് 16.5 കോടി വർധിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇനിയും മറുപടി കിട്ടിയിട്ടില്ല. സമാനമായ രീതിയിൽ 2.9 കോടി മതിപ്പുള്ള ഭൂമി 24 കോടിക്കും ഒന്പത് കോടിയുടെ ഭൂമി 55 കോടിക്കും വാങ്ങിയതായും ആക്ഷേപമുണ്ട്.
അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിന്റെ വ്യാപ്‌തി വ്യക്തമാക്കുന്ന ആരോപണങ്ങളാണ് ഒരോദിവസവും പുറത്തുവരുന്നത്. 200 കോടി മുതൽ 1400 കോടി വരെ ആസൂത്രിതമായി മോഷ്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തു, ട്രസ്‌റ്റ് ഭാരവാഹികളാട് അടുപ്പമുള്ള കാണിക്ക എണ്ണൽ ജീവനക്കാരുടെ തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ചു, – തുടങ്ങിയ റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസങ്ങളിൽ പ-ുറത്തുവന്നത്.
ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനായി ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രത്യേകമായി നിർമിച്ച് സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് പൂർണമായും കാണാതായി. വെള്ളിക്കട്ടകൾ ട്രസ്റ്റിന് കൈമാറിയതിന്റെ രസീത് അസോസിയേഷന്റെ പക്കലുണ്ടെങ്കിലും, ഇവ എവിടെയെന്ന് ക്ഷേത്രരേഖകളില്‍ പറയുന്നില്ല.
രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കാലത്ത് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം പതിച്ച അഷ്ടധാതുക്കൾ കൊണ്ടുണ്ടാക്കിയ 1,250 ഇഷ്ടികകള്‍ കാണാതായെന്നും പരാതിയുണ്ട്. ഗുരുതര ആരോപണമുയരുമ്പോഴും വിശ്വാസികൾക്ക് മറുപടി നൽകാനാകാതെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രതിക്കൂട്ടിലാണ്.









0 comments