അസമിൽ സംഘർഷം: രണ്ട് ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ദിസ്പുർ: അസമിൽ സംഘർഷം ഉടലെടുത്തതോടെ രണ്ട് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. കർബി ആങ്ലോങ്, വെസ്റ്റ് ആങ്ലോങ് ജില്ലകളിലാണ് നിരോധനം. മൊബൈൽ ഡേറ്റ സേവനങ്ങളും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വോയിസ് കോളുകളും ബ്രോഡ്ബാൻഡ് സേവനങ്ങൾ വഴി പ്രവർത്തിക്കുന്ന ടെലിഫോണുകളും പ്രവർത്തിപ്പിക്കാം.
കർബി ആങ്ലോങ്, വെസ്റ്റ് ആങ്ലോങ് ജില്ലകളിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന ജില്ലാ മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ പ്രകോപനപരമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നതും തടയാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ ഭൂമിയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് പ്രദേശങ്ങളിൽ സംഘർഷം ഉടലെടുത്തത്. ഖെറോണി മാർക്കറ്റിന് തീവച്ചതോടെ സംഘർഷം അക്രമാസക്തമായി. കൂടുതൽ സേനയെ വിന്യസിച്ചു. ഏറെ നേരത്തെ ചർച്ചയ്ക്ക് ശേഷമാണ് സംഘർഷം ശമിച്ചത്.










0 comments