ജനങ്ങൾ താമസിക്കുന്നത് റെയിൽ പാളത്തിനരികിൽ; അസമിൽ പ്രളയത്തിൽ നശിച്ച ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കാനായില്ല

ഗുവാഹത്തി: കനത്ത തുടർന്നുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും നശിച്ച പാളങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും സർവീസ് പുനഃസ്ഥാപിക്കാനാകാതെ സർക്കാർ. ശിവസാഗർ ജില്ലയിലെ സിമുഗുരിയിലും സമീപ പ്രദേശങ്ങളിലുമായി റെയിൽ പാളം പൂർണമായും വെള്ളത്തിനടിയിലാകുകയും കേടുപാടുകൾ ഉണ്ടാവുകയുമായിരുന്നു.
എന്നാൽ പലയിടങ്ങളിലും പ്രളയം രൂക്ഷമായിരുന്നതിനാൽ ജനങ്ങൾ വെള്ളമിറങ്ങിയ റെയിൽ പാളങ്ങൾക്കരികിലായി താമസിക്കുന്ന സ്ഥിതിയുണ്ട്. അതിനാൽ സുരക്ഷാ മുൻനിർത്തി ഇപ്പോൾ പഴയപടിയിലുള്ള ട്രെയിൻ സർവീസ് ആരംഭിക്കേണ്ടതില്ല എന്നാണ് തീരുമാനം.
സാഹചര്യങ്ങൾ സാധാരണ നിലയിലാവുകയും ദുരിതബാധിതർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുകയും ചെയ്ത ശേഷം ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നു.
15 ജില്ലകളിലായി 1.68 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്. ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് 10 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.
കനത്ത മഴയെത്തുടർന്ന് സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. സിക്കിമിൽ പാലങ്ങൾ തകർന്നതിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടുപോയി. നാഗാലാൻഡിലും നിരവധി റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.










0 comments