കോൺഗ്രസ് തകരുന്നു; കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വൻ തകർച്ചയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുൻ പിസിസി അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നതിന് പിന്നാലെ കൂടുതൽ കോൺഗ്രസ് എംഎൽഎമാരും നേതാക്കളും ഭരണപക്ഷത്തേക്ക് എത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട്ടിക തന്നെയുണ്ട്. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഇവർ പാർട്ടിയിലെത്തും. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
32 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ഭൂപൻ ബോറ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. പാർട്ടിയിലെ അവഗണനയും അപമാനവും സഹിക്കാനാവാത്തതിനാലാണ് കോൺഗ്രസ് വിട്ടതെന്ന് ബോറ വ്യക്തമാക്കിയിരുന്നു.
ഭൂപൻ ബോറയുടെ ചുവടുമാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പ്രതികരിച്ചു.
ബിജെപി ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് നേതാക്കളെ കൊണ്ടുപോകുന്നത്. അസം നിയമസഭയിൽ ബിജെപിക്ക് മൂന്നാമൂഴം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കളെ റാഞ്ചുന്നതെന്നാണ് സൂചന.










0 comments