അസമിൽ വൻ മയക്കുമരുന്നുവേട്ട; 26 കോടി രൂപ വിലയുള്ള 'യാബ' ഗുളികകൾ പിടികൂടി

അസം: അസമിലെ കാച്ചാർ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര കമ്പോളത്തിൽ ഏകദേശം 26 കോടി രൂപ വിലമതിക്കുന്ന 90,000 'യാബ' ഗുളികകൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കാച്ചാർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രിയോടെ സിൽച്ചാർ പോലീസ് സ്റ്റേഷൻ പരിധിയിലെ റോങ്പൂരിൽ വെച്ചാണ് മയക്കുമരുന്ന് കടത്തിയ ട്രക്ക് തടഞ്ഞത്.
വിശദമായ പരിശോധനയിൽ വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു. പിടികൂടിയ ഗുളികകൾ 'യാബ' (മെത്താംഫെറ്റാമൈൻ, കഫീൻ എന്നിവയുടെ സംയോജനമായ ഒരു ഉത്തേജക മരുന്ന്) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര കമ്പോളത്തിൽ ഇതിന് ഏകദേശം 26 കോടി രൂപ വിലവരുമെന്ന് കാച്ചാർ എസ്.പി. അറിയിച്ചു. കാച്ചാർ ജില്ലയിലെ ധോലായി സ്വദേശികളായ ദലിം ഉദ്ദിൻ ലസ്‌കർ, അബേദ് സുൽത്താൻ ബർഭുയ എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് ശൃംഖലയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അസം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പ്രകടനത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു.










0 comments