'പ്രധാന പങ്കാളികളായതിന് നന്ദി'; ഇടതുപക്ഷ വിദ്യാർഥി സംഘടനകളെ പ്രശംസിച്ച് സിജെപി വക്താവ് അശുതോഷ് റങ്ക

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് നന്ദി അറിയിച്ച് സിജെപി വക്താവ് അശുതോഷ് റങ്ക. എസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും പേരെടുത്ത് പറഞ്ഞാമ് അശുതോഷ് റങ്ക എക്സിൽ കുറിപ്പിട്ടത്.
"പ്രധാന പങ്കാളിയായതിനും മാർഗനിർദേശങ്ങൾ നൽകിയതിനും നന്ദി, ഈ മുന്നേറ്റത്തിൽ നിങ്ങൾ വളരെ നിർണായക പങ്കാണ് വഹിച്ചത്." അശുതോഷ് റങ്ക കുറിച്ചു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഇടതു വിദ്യാർഥി സംഘടകളുടെ സജീവ സാന്നിധ്യവും പിന്തുണയുമുണ്ടായിരുന്നു. എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ നേതാക്കളും ആദ്യം മുതൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും മുതിർന്ന നേതാവ് ബൃന്ദ കാരാട്ടും ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണനും രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും മറ്റ് ഇടതുപക്ഷ എംപിമാരും നേതാക്കളുമെല്ലാം സമരവേദിയിലെത്തി. ധർമേന്ദ്ര പ്രധാന്റെ രാജിക്കുശേഷം സമരവേദിയിലെത്തിയ ബ്രിട്ടാസ് അടക്കമുള്ള ഇടതുപക്ഷ നേതാക്കളെ കൈയടിയോടെയാണ് പ്രക്ഷോഭകർ സ്വീകരിച്ചത്.
ഐതിഹാസികമായ യുവജന- വിദ്യാർഥി പ്രക്ഷോഭത്തിൽ തുടക്കം മുതൽ ഒപ്പം നിന്ന ഇടതുപക്ഷത്തെ പൂർണമായി മുഖ്യധാര മലയാള മാധ്യമങ്ങൾ തമസ്കരിച്ചിരുന്നു. അതേസമയം സമരത്തിനെ ആദ്യമൊന്നും പിന്തുണയ്ക്കാതെ അവസാനത്തിൽ മാത്രം രംഗത്തുവന്ന കോൺഗ്രസിനെ പുകഴ്ത്തിയാണ് പല മാധ്യമങ്ങളും വാർത്ത നൽകിയത്.









0 comments