നൗൾ ചുഴലിക്കാറ്റ് തീരത്ത്; ചൈനയിൽ റെഡ് അലർട്ട്, മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു

ബീജിങ് : തെക്കൻ ചൈനയിൽ കര തൊട്ട് നൗൾ ചുഴലിക്കാറ്റ്. ഞായറാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞടിച്ചത്. ജാഗ്രത നടപടിയായി ചൈനയുടെ ദേശീയ കാലാവസ്ഥാ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ വർഷം രാജ്യതീരത്തെത്തുന്ന പന്ത്രണ്ടാമത്തെ ചുഴലിക്കാറ്റായ നൗൾ തെക്കൻ തീരപ്രദേശത്തുനിന്നും ഗ്വാങ്‌ഡോങ് പ്രവിശ്യയിലേക്ക് നീങ്ങുന്നതായി നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചുഴലിക്കാറ്റിനെത്തുടർന്ന് ഹോങ്കോങ് ഉൾപ്പെടെയുള്ള തെക്കൻ ചൈനയിൽ കനത്ത മഴ പെയ്തു. ഇതിനെ തുടർന്ന് ഗ്വാങ്‌ഡോങ് പ്രവിശ്യയിൽനിന്ന് 3,40,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. മേഖലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 150-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ട്രെയിൻ സർവീസുകളും നിർത്തിവച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്ച 410-ലധികം വിമാനങ്ങളും 150 അതിവേഗ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. ഹോങ്കോങ്ങിൽ മറ്റ് ഗതാഗത സേവനങ്ങളും തടസപ്പെട്ടു. ആഭ്യന്തര വകുപ്പ് പ്രദേശത്ത് 28 താൽക്കാലിക ഷെൽട്ടറുകൾ തുറന്നു.
ഗ്വാങ്‌ഡോങ്, ഗ്വാങ്‌സി, ഫുജിയാൻ, ജിയാങ്‌സി, ഹുനാൻ, ഹുബെയ്, ഹെനാൻ എന്നിവയുൾപ്പെടെ ഏഴ് പ്രവിശ്യകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന നൗൾ കരയിലേക്ക് അടുക്കുന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് എൻഎംസി വ്യക്തമാക്കി. കരയിലെത്തിയ ശേഷം, വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ക്രമേണ ദുർബലമാകുമെന്നും പ്രതീക്ഷിക്കുന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് തെക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗ നഗരത്തിലെ ഹുയിഡോങ് കൗണ്ടിയുടെ തീരത്ത് നൗൾ കരകയറിയതെന്ന് ചൈനയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനെത്തുടർന്ന് തായ്‌വാനിലെ തെക്കൻ, കിഴക്കൻ ഭാഗങ്ങളിൽ മഴ പെയ്യുന്നതായി തായ്‌വാനിലെ കേന്ദ്ര കാലാവസ്ഥാ ഭരണകൂടം അറിയിച്ചു. ജൂലൈ ആദ്യം, ബാവി ചുഴലിക്കാറ്റ് കിഴക്കൻ ചൈനയിൽ ആഞ്ഞടിച്ചിരുന്നു. 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.








0 comments