എംപിമാരുടെ കൂറുമാറ്റം; കെജ്‌രിവാളിന് താമസസ്ഥലം നഷ്ടമായി

അരവിന്ദ് കെജ്‌രിവാൾ (Photo Credit: REUTERS)
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് ഏഴ് രാജ്യസഭാംഗങ്ങൾ കൂറുമാറിയതോടെ പ്രതിസന്ധിയിലായി അരവിന്ദ് കെജ്‌രിവാൾ. ദേശീയ കൺവീനറായ കേജ്രിവാളിന് താമസസ്ഥലമാണ് ഇതോടെ നഷ്ടമായത്. അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം രാജ്യസഭാംഗമെന്ന നിലയിൽ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലായിരുന്ന കെജ്‌രിവാളിന്റെ താമസം. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതിയിൽ നിന്ന് മിത്തലിന്റെ വസതിയിലേക്ക് മാറുകയായിരുന്നു.
രാഘവ് ചദ്ദക്കൊപ്പം കൂറുമാറി അശോക് മിത്തലും ബിജെപിയിൽ ചേർന്നതോടെ കെജ്‌രിവാളും കുടുംബവും വസതിയൊഴിയുകയായിരുന്നു. ആം ആദ്മി പാർട്ടിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ കിട്ടിയ ലോധി റോഡിലെ 95ാം നമ്പർ സർക്കാർ ബംഗ്ലാവിലേക്കാണ് കെജ്‌രിവാൾ താമസം മാറ്റിയത്.
ഇതിനു പിന്നാലെ ‘ശീഷ്മഹൽ 2’ എന്ന് കെജ്‌രിവാളിന്റെ പുതിയ വീടിനെ വിശേഷിപ്പിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നപ്പോൾ കെജ്‌രിവാൾ താമസിച്ചിരുന്ന ബംഗ്ലാവ് സർക്കാർ ഖജനാവിലെ കോടികൾ ഉപയോഗിച്ച് മോടിപിടിപ്പിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ഏഴ് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ആഘാതം ചെറുതായൊന്നുമല്ല ആം ആദ്മി പാർട്ടിയെ ബാധിച്ചിരിക്കുന്നത്.










0 comments