അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ്വാരയിൽ ഡ്രോണുകൾക്ക് നേരെ സൈന്യം വെടിയുതിർത്തു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോൺ ഭീഷണി. കേരൻ സെക്ടറിൽ പ്രകോപനപരമായ രീതിയിൽ പറന്ന ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു.
വ്യാഴാഴ്ച രാത്രി വൈകിയാണ് അതിർത്തി ലംഘിച്ചെത്തിയ ഒന്നിലധികം ഡ്രോണുകൾ സൈനിക യൂണിറ്റുകളുടെ ശ്രദ്ധയിൽപ്പെട്ടത്. നിയന്ത്രണരേഖയ്ക്ക് സമീപം ജോധ മക്കാൻ ബീരന്ദോരി മേഖലയിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.
ഇന്ത്യൻ സൈന്യത്തിന്റെ 06 രാഷ്ട്രീയ റൈഫിൾസ് വിഭാഗമാണ് ആകാശത്ത് ഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സൈന്യം വെടിയുതിർത്തതോടെ ഡ്രോണുകൾ പാകിസ്ഥാൻ ഭാഗത്തേക്ക് തന്നെ തിരികെ മടങ്ങി.
ഡ്രോണുകൾ വഴി ആയുധങ്ങളോ മയക്കുമരുന്നോ കടത്താൻ ശ്രമിച്ചതാണോ എന്ന് സൈന്യം പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് മേഖലയിൽ തിരച്ചിൽ ശക്തമാക്കുകയും സുരക്ഷാ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ധൂറിന് ശേഷവും അതിർത്തിയിൽ പാകിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ സാംബ, രജൗരി, പൂഞ്ച് തുടങ്ങിയ അതിർത്തി മേഖലകളിലും സമാനമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു. വിഘടനവാദി പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കാനാണ് പാകിസ്ഥാൻ ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കുന്നത്.










0 comments