'പൗരന്മാരെ തീവ്രവാദികളെന്ന് വിളിക്കാൻ നാണമില്ലേ'?; സിജെപി പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്

ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർമന്ദിറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്.
പാർട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഐടി മന്ത്രാലയത്തിന്റെ വിശദീകരണം തേടി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് മുമ്പിൽ ഹാജരായി. പാകിസ്ഥാനിൽ നിന്നുള്ളവർ സിജെപിയെ ഫോളോ ചെയ്യുന്നുണ്ടെന്ന് കാരണത്താലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അഭിജീത് ദിപ്കെ പറഞ്ഞു. മറ്റ് കാരണങ്ങൾ രഹസ്യമായി വെക്കേണ്ടവയാണെന്ന് പറഞ്ഞുവെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സിജെപിയെ തീവ്രവാദികളുടെ ബീ ടീം എന്ന് വിളിച്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പരാമർശത്തെയും ദിപ്കെ വിമർശിച്ചു. ഞങ്ങൾ വോട്ടല്ല, നീതിയാണ് ചോദിക്കുന്നതെന്നും നികുതിദായകരായ പൗരന്മാരെ തീവ്രവാദികളെന്ന് വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും ദിപ്കെ ചോദിച്ചു. കർഷകരെയും ഡോക്ടർമാരെയും വരെ തീവ്രവാദികളെന്ന് വിളിച്ചില്ലേ, ഇനി ആരാണ് ബാക്കിയുള്ളത്, അഭിജീത് ദിപ്കെ ചോദിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന മോദിക്ക് പരീക്ഷാക്രമക്കേട് തടയാൻ കഴിഞ്ഞില്ലേയെന്നും ദിപ്കെ വിമർശിച്ചു.










0 comments