print edition ഇഡി കേസുകളിൽ കെജ്‌രിവാളിനെ വെറുതെവിട്ടു

ന്യൂഡൽഹി
അയച്ച നാല് സമയൻസുകൾ അവഗണിച്ചെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എടുത്ത രണ്ട് കേസുകളിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെറുതെവിട്ടു. റൗസ് അവന്യൂ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാലിന്റേതാണ് ഉത്തരവ്. വിശദ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഡൽഹി മദ്യനയ അഴിമതിയിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ചുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇഡി 2023ലും 2024ലും സമൻസ് നൽകിയത്. എന്നാൽ ഇവ നിയമവിരുദ്ധമെന്ന് കാട്ടി കെജ്‌രിവാൾ അവഗണിച്ചു. 2023 നവംബർ രണ്ട് ഡിസംബർ 21, 2024 ജനുവരി മൂന്ന്, ജനുവരി 18 എന്നീ തീയതികളിലുമാണ് സമൻസ് അയച്ചത്. 2024 മാർച്ച് 21 ന് കെജ്‌രിവാളിനെ അറസ്റ്റ്‌ചെയ്‌തു. ജൂലൈയിൽ സുപ്രീംകോടതി ഇടപെട്ടാണ് ജയിൽമോചിതനാക്കിയത്.
സ്വകാര്യ കമ്പനികൾക്ക് ലാഭം വാഗ്‌ദാനം ചെയ്‌തുള്ള മദ്യനയത്തിൽ അഴിമതി നടന്നെന്ന് കാട്ടി ബിജെപിയാണ് ലഫ്‌റ്റനന്റ് ഗവർണർ വി കെ സക്‌സേനക്ക് പരാതി നൽകിയത്. 2022 ജൂലൈയിൽ സിബിഐ എടുത്ത കേസിന് അനുബന്ധമായി ഇഡിയും കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തു. നടപടിക്ക് പിന്നിൽ ബിജെപിയുടെ പകപോക്കലാണെന്നാണ് കെജ്‌രിവാളും എഎപിയും വാദിക്കുന്നത്.









0 comments