മോശം നെറ്റ്‍വർക്ക്; ടെലികോം കമ്പനി ടെക്നീഷ്യനെ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്നൗ: മൊബൈൽ നെറ്റ‍്‍വർക്ക് മോശമായതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനി ടെക്നീഷ്യനെ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികൾ പ്രതിഷേധിച്ചു. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പ്രദേശത്ത് മൊബൈൽ ടവർ ഉണ്ടായിട്ടും നെറ്റ്‍വർക്കിൽ നിരന്തരം പ്രശ്നങ്ങൾ നേരിട്ടത്തോടെയാണ് ഗ്രാമവാസികൾ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് വിവരം. സംഭവം അധികാരികൾക്ക് മുൻപിലെത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
പ്രദേശത്ത് കഴിഞ്ഞ രണ്ട് വർഷമായി നെറ്റ്‍വർക്ക് പ്രശ്നം നേരിടുന്നുണ്ട്. ഇതുവരെയും പരിഹാരമായില്ല. സമീപത്ത് ടവർ ഉണ്ടായിരുന്നിട്ടു കൂടിയും നെറ്റ്‍വർക്ക് പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് പ്രദേശത്ത് എത്തിയ ടവർ ടെക്നീഷ്യനെ പിടികൂടി ടവറിൽ തന്നെ കെട്ടിയിട്ടു. 5G സേവനത്തിനായി പ്രീപെയ്ഡ് റീചാർജുകളാണ് ചെയ്യുന്നതെന്നും പക്ഷേ മോശം നെറ്റ്‍വർക്ക് കാരണം ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ വിളിക്കാനോ കഴിയുന്നില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.
കമ്പനിക്ക് പലതവണ പരാതി നൽകിയിട്ടും യാതൊരുവിധ പരിഹാവും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരമാകാതെ ടെക്നീഷ്യനെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ശേഷം പൊലീസ് സ്ഥലത്തെത്തിയാണ് ടെക്നീഷ്യനെ മോചിപ്പിച്ചത്. സംഭവത്തിൽ ടെക്നീഷ്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.









0 comments