വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമം; കാൽവഴുതി വീണ് പെൺകുട്ടികൾ മരിച്ചു

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ(17), രത്‌നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ അഞ്ച് പെൺകുട്ടികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അനന്തഗിരി കുന്നുകളിൽ വ്യാഴാഴ്ചയാണ് സംഭവം. വെള്ളച്ചാട്ടത്തിന് സമീപം സെൽഫികളും വീഡിയോകളും എടുക്കുകയായിരുന്നു പെൺകുട്ടികൾ. ഇതിനിടെ സംഘത്തിലെ മൂന്ന് പേർ അരുവിയുടെ സമീപത്തെ വഴുക്കലുള്ള പാറയിൽ കയറി. അവിടെ വച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മനോഹരമായ വെള്ളച്ചാട്ടങ്ങളാൽ പ്രശസ്തമായ അല്ലൂരി ജില്ലയിൽ മുമ്പും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സന്ദർശകർ പലപ്പോഴും മുന്നറിയിപ്പുകൾ അവഗണിച്ച് അപകടമേഖലകളിൽ ഫോട്ടോയെടുക്കാൻ ഇറങ്ങുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.










0 comments