ആന്ധ്രപ്രദേശിൽ വൈഎസ്ആർസി സോഷ്യൽ മീഡിയ തലവൻ അറസ്റ്റിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (YSRCP) മീഡിയ വിങ് ജനറൽ സെക്രട്ടറി ശ്രീഹരി പുഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് നാടകീയ നീക്കങ്ങളിലൂടെ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിറ്റൂർ ജില്ലയിലെ കുപ്പത്താണ് ശ്രീഹരി പുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. "ഒരു സോഷ്യൽ മീഡിയ കേസുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച തന്നെ പ്രാദേശിക കോടതിയിൽ ഹാജരാക്കും," എന്ന് പോലീസ് വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി വൈ എസ്ജ ഗൻ മോഹൻ റെഡ്ഡിയുടെ ഗുണ്ടൂർ ജില്ലയിലെ താഡെപ്പള്ളിയിലുള്ള വസതിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പോലീസ് ഇദ്ദേഹത്തെ തടഞ്ഞത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയാണ് പോലീസ് ശ്രീഹരിയെ പിടികൂടിയതെന്ന് പാർട്ടി ആരോപിച്ചു.
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ശ്രീഹരി പുഡി. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുടെ ഡിജിറ്റൽ മീഡിയാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇദ്ദേഹമാണ്.
ആന്ധ്രാപ്രദേശിൽ തെലുഗുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ സഖ്യ സര്‍ക്കാരാണ് ഭരണത്തിലുള്ളത്. 2024-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയും ബിജെപിയും ജനസേന പാർട്ടിയും ചേർന്ന ഈ സഖ്യം ഭരണത്തിലേറി. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള YSRCP ഇപ്പോൾ പ്രതിപക്ഷത്താണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അപകീർത്തികരമായ പരാമർശങ്ങളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതായി ആരോപിച്ച് സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനിടെ 1,340-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന ഡിജിപി ഹരീഷ് കുമാർ ഗുപ്ത പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഏകദേശം 1,500 കേസുകൾ റജിസ്റ്റര്‍ ചെയ്തു.










0 comments