മദ്യലഹരിയിൽ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; ചികിത്സയിലിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

കനികെ പ്രിയങ്ക Photo: NDTV
ഹൈദരാബാദ്: കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന കനികെ പ്രിയങ്ക (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ ആഗസ്ത് മൂന്നിന് നഗരത്തിലെ മാളിന് സമീപമുണ്ടായ അപകടത്തിലാണ് കനികെ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. മാളിലെ സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മടങ്ങിയ രണ്ടു യുവാക്കൾ സഞ്ചരിച്ച കാർ ആണ് പ്രിയങ്ക സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചത്. സംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്‌റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കും വെന്റിലേറ്റർ സഹായത്തിനുമായി ഹൈദരാബാദിലേക്ക് മാറ്റി. ശേഷം ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് ഒപ്പം സഞ്ചരിച്ച സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റു.
അപകടസമയത്ത് കാറിലുണ്ടായിരുന്ന സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവർ ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷി മൊഴികൾ, മറ്റ് തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾക്കും വിദ്യാർഥി സംഘടനകളും രംഗത്തെത്തി. കുറ്റക്കാർക്കെതിരെ അവർ കർശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.









0 comments