ad
Deshabhimani

print edition അമിത് ഷായുടെ മൗനം; സഭയിൽ രോഷമിരമ്പി

delhi cjp protest
വെബ് ഡെസ്ക്

Published on Jul 30, 2026, 12:46 AM | 2 min read

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനായി വിദ്യാർഥികളെയും യുവജനങ്ങളെയും ഡൽഹി പൊലീസും കേന്ദ്രസേനയും ക്രൂരമായി വേട്ടയാടിയ സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിൽ ബുധനാഴ്‌ചയും തുടർന്നു. രാജ്യസഭ രണ്ടു മണി വരെയും ലോക്‌സഭ 12.15 വരെയും തടസ്സപ്പെട്ടു. ബുധനാഴ്‌ചയും അമിത്‌ ഷാ ഇരുസഭകളിലും ഹാജരായില്ല.


പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി. ചർച്ച പൂർത്തിയാക്കാതെ ഏകപക്ഷീയമായി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാർടികൾ ലോക്‌സഭയിൽ വാക്ക‍ൗട്ട്‌ നടത്തി. പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷ എംപിമാർ തന്നെ തടസ്സപ്പെടുത്തിയതും പ്രതിഷേധത്തിന്‌ ആക്കം കൂട്ടി.


പ്രസംഗത്തിനിടെ വിഡ്ഢികൾ, അന്ധ് ഭക്ത് തുടങ്ങിയ പരാമർശങ്ങൾ രാഹുൽ നടത്തിയത്‌ ബിജെപി എംപിമാരെ ചൊടിപ്പിച്ചു. അമിത്‌ ഷായാണ്‌ വിദ്യാർഥികൾക്ക്‌ നേരെ വെടിവയ്‌പ്പിന്‌ ഉത്തരവിട്ടതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും ഒച്ചപ്പാടിനിടയാക്കി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ പലവട്ടം ഭരണകക്ഷി എംപിമാർ ബഹളംവച്ച്‌ സഭ തടസ്സപ്പെടുത്തി. പാർലമെന്റിൽ വസ്‌തുകളുടെ അടിസ്ഥാനത്തിൽ വേണം സംസാരിക്കേണ്ടതെന്നും തെളിവില്ലാതെ ഒരു കാര്യവും ആരോപിക്കരുതെന്നും സ്‌പീക്കർ ഓം ബിർള രാഹുലിനോട്‌ ആവശ്യപ്പെട്ടു.


വിഡ്ഢികൾ, അന്ധ് ഭക്ത് തുടങ്ങിയ പരാമർശങ്ങൾ രേഖകളിൽ നിന്ന്‌ നീക്കി.

ബിജെപി എംപിമാർ പലവട്ടം സഭ തടസ്സപ്പെടുത്തിയതിനെ തുടർന്ന്‌ രാഹുലിന്‌ പ്രസംഗം പൂർത്തീകരിക്കാനായില്ല. ചർച്ച കൂടുതൽ നീട്ടാതെ ശബ്‌ദവോട്ടോടെ സ്‌പീക്കർ ബിൽ പാസാക്കി. വിദ്യാർഥികൾക്കുനേരെ വെടിവയ്‌പ്പുണ്ടായിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ്‌ പ്രയോഗിച്ചതെന്നും പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്‌ പറഞ്ഞു. രാഹുൽ മാപ്പുപറയണമെന്ന ആവശ്യം ബിജെപി ഉയർത്തി. പിന്നീട്‌ വാർത്താസമ്മേളനം നടത്തിയ രാഹുൽ ഗാന്ധി അമിത്‌ ഷായ്‌ക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചു.


മോദിക്ക്‌ ജാള്യം; 
അമിത്‌ഷായ്‌ക്ക് പേടി


ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി വേട്ടയ്‌ക്ക്‌ ശേഷം പാർലമെന്റിലെ ഇരുസഭകളിൽനിന്നും ഒളിച്ചോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും. വർഷകാല സമ്മേളനത്തിന്‌ തുടക്കമായ ജൂലൈ 20ന്‌ ഇരുവരും ലോക്‌സഭയിൽ എത്തിയിരുന്നു. അതേദിവസമാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവജനങ്ങൾക്കും നേരെ ഡൽഹി പൊലീസും കേന്ദ്രസേനയും അക്രമം അഴിച്ചുവിട്ടത്‌. പെല്ലറ്റ്‌ തോക്കുകളടക്കം പ്രയോഗിച്ചു.


പ്രക്ഷോഭകർ പൊലീസ്‌ ബാരിക്കേഡ്‌ മറികടന്ന്‌ പാർലമെന്റിന്റെ മുഖ്യകവാടം വരെ ഇരമ്പിയെത്തിയതോടെ സുരക്ഷാഭടൻമാർ ഇരുവരെയും മാറ്റി. പിന്നെ ഇരുവരും പാർലമെന്റ്‌ കണ്ടിട്ടില്ല. പരീക്ഷാക്രമക്കേട്‌ തടയുന്ന സുപ്രധാന ഭേദഗതി ബിൽ പരിഗണിച്ചപ്പോൾപ്പോലും തിരിഞ്ഞുനോക്കാത്തത്‌ വലിയ വിമർശത്തിന്‌ ഇടയാക്കി. പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുമടക്കേണ്ടിവന്നതിന്റെ ജാള്യമാണ്‌ പ്രധാനമന്ത്രിക്കെങ്കിൽ പൊലീസ്‌ ക്രൂരതയിൽ മറുപടിയില്ലാത്തതാണ്‌ ആഭ്യന്തരമന്ത്രിയുടെ ഒളിച്ചോട്ടത്തിനുപിന്നിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home