മഹായുതിയിലെ ശീതയുദ്ധം അംഗീകരിച്ച് ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ

photo credit: pti
മുംബൈ: മഹാരാഷ്ട്ര ഭരണകക്ഷിയായ മഹായുതിയിലെ വിള്ളൽ അംഗീകരിച്ച് ബിജെപി. നാഷണലിസ്റ്റ് കോൺഗ്രസ് പാർടി (എൻസിപി) നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെക്കുറിച്ച് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പരാതിപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീൽ.
ഷിൻഡെ വിഭാഗം ശിവസേനയുടെ കൈവശമുള്ള മന്ത്രാലയങ്ങളിലെ ചില ഫയലുകൾ ധനമന്ത്രി കൂടിയായ അജിത് പവാറിന്റെ പക്കൽ കുടുങ്ങിക്കിടക്കുന്നതും ഷിൻഡെ നയിച്ച മുൻ സർക്കാർ എടുത്ത ചില തീരുമാനങ്ങൾ ഫഡ്‌നാവിസ് റദ്ദാക്കിയതിൽ ശിവസേനയ്ക്കുള്ള അമർഷവുമാണ് മഹായുതിയിലെ തുറന്ന പോരിന്റെ അടിസ്ഥാനം.
ഷിൻഡെയ്ക്ക് ഫഡ്‌നാവിസ് സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും പോരിന് കാരണമാണ്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്ത മൂന്ന് പരിപാടികളിൽ നിന്ന് ഏക്നാഥ് ഷിൻഡെ വിട്ടുനിന്നിരുന്നു. താനെ ജില്ലയിലെ ബദ്‌ലാപൂരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ ഉദ്ഘാടനം, മറാത്ത രാജാവിന്റെ ജന്മവാർഷികാഘോഷം, അംബേഗാവ് ബുദ്രുകിലെ ശിവശ്രുഷ്‌ടി തീം പാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എന്നീ പരിപാടികളിൽ നിന്നാണ് ഷിൻഡെ വിട്ടു നിന്നത്. മന്ത്രിമാരുടെ ജില്ലാ ചുമതല നിശ്ചയിക്കുന്നതിലും തർക്കം നീണ്ടുപോയി.
കഴിഞ്ഞ വർഷം നവംബറിലാണ് 288 നിയമസഭാ സീറ്റുകളിൽ 230 സീറ്റും നേടി ബിജെപി-എൻസിപി- ശിവസേന സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ വന്നത്.










0 comments