ആയിരം രൂപ നഷ്ടമായെന്ന് ആരോപണം; വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങളഴിപ്പിച്ച് പരിശോധന, അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ജയ്പൂർ : ആയിരം രൂപ കാണാനില്ലെന്ന് ആരോപിച്ച് സ്കൂളിൽ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം.
സവായ് മധോപൂർ ജില്ലയിലെ ബമൻവാസ് സബ്ഡിവിഷന് കീഴിലുള്ള ലിവാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് വിദ്യാർഥിനികളോടാണ് അധ്യാപികയുടെ ക്രൂരത. മുതിർന്ന ഹിന്ദി അധ്യാപികയായ സരസ്വതി മീണയുടെ ആയിരം രൂപ കാണാതായതിനെ തുടർന്നാണ് ഒൻപത്, പ്ലസ് വൺ ക്ലാസുകളിലെ പെൺകുട്ടികളെ പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായാണ് വിദ്യാർഥിനികളെ കൊണ്ട് വസ്ത്രങ്ങളഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും പരാതി നൽകുകയായിരുന്നു.
അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമവാസികളും രക്ഷിതാക്കളുമുൾപ്പെടെ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായെത്തി. സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും സ്കൂളിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. തുടർന്നാണ് വിഷയത്തിൽ അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ചെയ്തു. അതേസമയം, വിദ്യാർഥിനികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണം അധ്യാപിക നിഷേധിച്ചു. പണം നഷ്ടമായതിനെ തുടർന്ന് ചോദ്യം ചെയ്തതേയുള്ളൂവെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പ്രതികരിച്ചു. എന്നാൽ, അധ്യാപകർ സംഭവം പുറത്തറിയിക്കരുതെന്ന് വിദ്യാർഥികളോട് നിർദേശിച്ചതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.











0 comments