അജിത് പവാറിന്റെ മരണം: അപകടകാരണം കാഴ്ചാപരിധി കുറഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. മോശം കാലാവസ്ഥയും കാഴ്ചാപരിധി കുറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. റൺവേയുടെ കാഴ്ചാപരിധി 3000 മീറ്ററാണെന്ന് പൈലറ്റുമാർക്ക് വിവരം നൽകിയിരുന്നുവെങ്കിലും ലാൻഡിംഗ് സമയത്ത് മൂടൽമഞ്ഞ് മൂലം റൺവേ കാണാൻ പ്രയാസപ്പെട്ടതായി ഡിജിസിഎ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആദ്യതവണ ലാൻഡിംഗിന് പരാജയപ്പെട്ടതിനെത്തുടർന്ന് വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുകയും രണ്ടാം തവണ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റൺവേ കാണാനായെന്ന് അവസാന നിമിഷം പൈലറ്റ് അറിയിച്ചിരുന്നുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീഴുകയും തീപിടിക്കുകയുമായിരുന്നു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ, പൈലറ്റുമാരുടെ നടപടികൾ, കാലാവസ്ഥാ ഘടകങ്ങൾ എന്നിവ സംഘം വിശദമായി പരിശോധിക്കും.
അജിത് പവാറിന്റെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ സംസ്കരിക്കും.










0 comments